പേപ്പറിലുണ്ട് ബിസിനസിന്റെ അനന്തസാധ്യതകൾ

 
paper

വർഷങ്ങൾ വിദേശത്ത് ഡിസൈനറായി പ്രവർത്തിച്ച ശേഷം നാട്ടിലെത്തി സ്വന്തം സംരംഭം തുടങ്ങിയതാണ് കൊല്ലം പട്ടാഴി സ്വദേശി ഹരീഷ്‌കുമാർ. 25 പേർക്ക് നേരിട്ടും നിരവധി പേർക്ക് അല്ലാതെയും തൊഴിൽ നൽകുന്ന സ്വപ്‍നതുല്യ നേട്ടത്തിന് ഉടമയാണിന്ന് അദ്ദേഹം. ഹരീഷ്‌കുമാറിന്റെ പവർടെക്ക് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ സ്റ്റാൾ മെഷിനറി എക്സ്പോയിൽ ഏറ്റവും ആകർഷകമാകുന്നത് സ്വാഭാവികം.

വിദേശശത്തു നിന്നെത്തിയപ്പോൾ കൺസ്ട്രക്ഷൻ മെഷിനുകളുടെ നിർമ്മാണത്തിലാണ് ഹരീഷ്‌കുമാർ ശ്രദ്ധയൂന്നിയത്. അത് മികച്ച രീതിയിൽ മുന്നേറുന്നതിനിടെയാണ് പ്ലാസ്റ്റിക് വർജ്ജനം വൈകാതെയുണ്ടാകുമെന്നതിൽ വ്യക്തതയുണ്ടാകുന്നത്. മൂന്നുവർഷം മുമ്പ് പേപ്പർ പ്രോഡക്റ്റുകൾ ഉണ്ടാക്കുന്ന മെഷീനുകൾ നിർമ്മിക്കുന്നതിലേക്കും ഹരീഷ്‌കുമാർ സംരംഭം വികസിപ്പിച്ചു. സ്വന്തം നിലയ്ക്ക് യന്ത്രങ്ങൾ വികസിപ്പിച്ചെടുക്കുകയായിരുന്നു. സർക്കാരിന്റെ  സംരംഭക സഹായ പദ്ധതികളാണ് പവർടെക്കിന്റെ വളർച്ചാനേട്ടത്തിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.  

ബാഗ്, കപ്പ്, ടിഷ്യൂ പേപ്പർ, പ്ളേറ്റ് തുടങ്ങി പേപ്പറിൽ നിർമ്മിക്കാനാകുന്ന ഏത് ഉൽപ്പന്നത്തിനും വേണ്ട മെഷിനറികൾ പവർടെക്കിലുണ്ട്. പേപ്പറിലുണ്ട് ബിസിനസിന്റെ അനന്തസാധ്യതകൾ എന്ന ആശയത്തിലൂന്നി സംരംഭ പ്ലാനിംഗ് മുതൽ അടിസ്ഥാന സൗകര്യങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വില്പനാനന്തര സേവനങ്ങളും തുടങ്ങി എല്ലാ പിന്തുണയും  പുതു സംരംഭകർക്ക് പവർടെക്ക് നൽകും. ലോൺ ലഭ്യതയ്ക്കും സഹായം നൽകും.

വൈദഗ്ധ്യമില്ലാത്തവർക്കും എളുപ്പം ആരംഭിക്കാനും വിജയം വരിക്കാനും കഴിയുന്നതാണ് പേപ്പർ പ്രോഡക്റ്റ് നിർമ്മണമെന്നു ഹരീഷ്‌കുമാർ പറയുന്നു. 200 ചതുരശ്രയടി സ്ഥല സൗകര്യവും മൂന്നു ജീവനക്കാരും മാത്രം മതിയാകും. 12 ലക്ഷം രൂപവരെയുള്ള യന്ത്രങ്ങൾ ലഭ്യമാണ്. സബ്‌സിഡിയും ലോണുമായി മുടക്കുമുതലിന്റെ 80ലഭിക്കും. ബാക്കി 20 ശതമാനം മാത്രം പുതു സംരംഭകൻ മുടക്കേണ്ടതുള്ളൂ. സ്വന്തം അനുഭവം ഉദാഹരണമാക്കി പവർടെക്കിന്റെ യന്ത്രങ്ങളുടെ ബിസിനസ് സാധ്യതകൾ ഹരീഷ്‌കുമാർ വിശദീകരിക്കുമ്പോൾ പ്രചോദനം ഉൾക്കൊള്ളുന്നവർ ഏറെ.

ഗവേഷണോപകരണ വികസനത്തിൽ വെന്നിക്കൊടി പാറിച്ച് ഹോൾമാർക്ക് ലിമിറ്റഡ്

വ്യാവസായിക ഗവേഷണോപകരണ വികസനത്തിൽ കളമശേരിയിലെ ഹോൾമാർക്ക് ഒപ്‌റ്റോമെക്കാട്രോണിക്സ് പബ്ലിക്ക് ലിമിറ്റഡ് കൊയ്‌ത നേട്ടങ്ങൾ മനസിലാക്കിത്തരുന്നതാണ് മെഷിനറി എക്സ്പോയിലെ സ്റ്റാൾ. ഐ എസ് ആർ ഒയ്ക്കും വിവിധ ഐഐടികൾ ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങൾക്കും അവരുടെ ആവശ്യത്തിനനുസരിച്ച് ഗവേഷണ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തു കൈമാറുന്ന ഹോൾമാർക്കിൽ ഇന്ന് 350 പേർ ജോലി ചെയ്യുന്നു.

p



1993ൽ ജോളി സിറിയക്കും ഇസ്ഹാക്കും ചേർന്നാരംഭിച്ച ഹോൾമാർക്ക് കഴിഞ്ഞ വർഷമാണ് പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി മാറുന്നത്. തുടക്കത്തിൽ കേവലം 40 രൂപയായിരുന്ന ഓഹരിക്ക് ഇപ്പോൾ വില 160രൂപ. ഇത് തന്നെ കമ്പനിയുടെ വളർച്ചാനിരക്ക് വ്യക്തമാക്കുന്നുണ്ട്.

ഗവേഷണം, വിദ്യാഭ്യാസം എന്നിവയിലൂന്നുന്ന കമ്പനിയുടേതായി  4500 യന്ത്രങ്ങൾ നിലവിലുണ്ട്.  ഇവയിലുൾപ്പെടാത്ത യന്ത്രങ്ങൾ ആവശ്യം അറിയിച്ചാൽ കമ്പനി റിസർച്ച് ചെയ്തു വികസിപ്പിച്ചു നൽകും. വെബ്സൈറ്റിലൂടെയും ഉത്പന്നങ്ങൾ വാങ്ങാം.

 
ആവശ്യത്തിനനുസൃതം യന്ത്രങ്ങൾ നിർമ്മിച്ചു നൽകും  എസ്റ്റോക്

ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ രംഗത്ത് വിജയഗാഥയെഴുതി മുന്നേറുന്ന ഏറ്റുമാനൂർ എസ്റ്റോക് എന്ന സ്ഥാപനത്തിന്റെ സ്റ്റോൾ മെഷീനറി എക്സ്പോയിൽ ഏറെ ശ്രദ്ധേയം. ഉപഭോക്താവിന്റെ ആവശ്യത്തിനനുസരിച്ച് മെഷീനുകൾ എസ്റ്റോക് ഡിസൈൻ ചെയ്തു നിർമ്മിച്ച് നൽകും. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും വേഗത്തിൽ ജോലി നിർവ്വഹണം നടത്താനും എസ്റ്റോക്കിന്റെ യന്ത്രങ്ങൾ സഹായകമാകും.

നൂറു കിലോഗ്രാം ഭാരമുള്ള വസ്‌തു ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു സുരക്ഷിതമായി നീക്കാനാകുന്ന മാറ്റ്സ് പിക്ക് ആൻഡ് ഡ്രോപ്പിനു ഉപയോഗിക്കുന്ന മാരബോട്ട് തുടങ്ങിയ യന്ത്രങ്ങൾ പ്രദർശനത്തിലുണ്ട്. വുഡ് കട്ടിംഗ്, എൻഗ്രേവ് മെഷീനുകൾ തുടങ്ങിയവ ആവശ്യത്തിന് ഉതകുംവിധം എസ്‌റ്റോക്‌ നിർമ്മിച്ചുനൽകും. മൂന്നു ലക്ഷം മുതൽക്കാണ് വില.

p



നിരവധി ഓർഡറുകളാണ് മൂന്നുവർഷം മുമ്പ് ആരംഭിച്ച സ്ഥാപനത്തിന് ലഭിക്കുന്നത്. ചൈനീസ് കമ്പനിയിൽ ഇന്ത്യൻ മേഖല റെപ്രസെന്റേറ്റിവ് ആയിരുന്ന നിതിൻ അതുവിട്ടാണ് എസ്റ്റോക്കിന് തുടക്കമിട്ടത്. ഇനി റോബോട്ടിക്‌സിലേക്കും തിരിയാൻ തയ്യാറെടുക്കുകയാണ് സ്ഥാപനം.