കേര (KERA)പദ്ധതിയുടെ കേന്ദ്രാനുമതി ത്വരിതത്തിൽ വേണം- കൃഷി മന്ത്രി പി. പ്രസാദ്

 
cpi

കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും അതിജീവന കൃഷി സാധ്യമാക്കുന്നതിനുമായി ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കൃഷി - കാർഷിക അനുബന്ധ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കേരള സാമ്പത്തിക പുനരുദ്ധാരണ പദ്ധതി (കേരള എക്കണോമിക് റിവൈവൽ പ്രോഗ്രാം-KERA) യുടെ അംഗീകാരം ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്രം ത്വരിതപ്പെടുത്തണമെന്ന്   കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു. പദ്ധതിയുടെ  ഫണ്ടിംഗ്, അംഗീകാരം എന്നിവ സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി നേരിട്ട് നടത്തിയ   കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.

280 മില്യൺ യുഎസ് ഡോളറിന്റെ പദ്ധതിയിൽ 200 മില്യൺ യുഎസ് ഡോളറാണ് ലോകബാങ്ക് വായ്പയായി (70:30) സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂല കൃഷി മുറകൾ, കാർഷിക ഉത്പാദനങ്ങളിലെ  മൂല്യവർദ്ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തികോദ്ദാരണം തുടങ്ങി കാർഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവർഷത്തെ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനും നടത്തിപ്പിനുമായുള്ള കൺസൾട്ടൻസികളുടെ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലായ സ്ഥിതിക്ക് ഫണ്ടിങ് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പദ്ധതിയുടെ അടുത്തഘട്ട നടത്തിപ്പിന് ആവശ്യമായ അനുമതികൾ എത്രയും വേഗം  നൽകാമെന്നും കേന്ദ്രമന്ത്രി  സംസ്ഥാനത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.

 ഇതോടൊപ്പം തന്നെ റബ്ബറിന്റെ താങ്ങുവില സംബന്ധമായുള്ള പ്രശ്നങ്ങളും കൃഷിമന്ത്രി അവതരിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ തന്നെ നട്ടെല്ല് ആയ റബ്ബറിന്റെ താങ്ങുവില വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ  ചെയ്തു നൽകണമെന്നും   കൃഷിമന്ത്രി ആവശ്യപ്പെടുകയുണ്ടായി .  റബ്ബറിന്റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള  ഇളവുകൾ വെട്ടിക്കുറച്ച് പ്രാദേശിക കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കത്തക്ക തരത്തിലുള്ള നയപരമായ ഇടപെടലുകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മന്ത്രി  ആവശ്യപ്പെട്ടു .

 കാർഷികോല്പാദന കമ്മീഷണർ ഡോ.ബി. അശോക് ഐ.എ.എസ്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. ഐ എ എസ്, അഡീഷണൽ ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി രാജശേഖരൻ എന്നിവർ  കേന്ദ്രമന്ത്രിയുമായുള്ള കൂടി കാഴ്ചയിൽ  സന്നിഹിതരായിരുന്നു.