കേരളത്തിലെ സാംസ്കാരിക പ്രവർത്തനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരും : സജി ചെറിയാൻ

 
saji

കേരളത്തിലെ സാംസ്കാരിക പ്രവർത്തനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതാണ് സാംസ്കാരിക വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ . അതിനുവേണ്ടി ഉത്സവം 2024 എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.  വൈലോപ്പിള്ളി -   പല്ലാവൂർ  സ്മ്യതിയുടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു നാടിന്റെ വളർച്ചയ്ക്ക് കലാസാഹിത്യ സാംസ്കാരിക വളർച്ച വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കാൻ വൈലോപ്പിള്ളി സംസ്കൃതി ഭവൻ പോലുള്ള സ്ഥാപനങ്ങൾ സഹായകമാണ്.  നമ്മുടെ മൂല്യങ്ങളെ സംരക്ഷിച്ചുകൊണ്ട് വ്യത്യസ്തമായ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി ഭാവി തലമുറയ്ക്ക് ഒരു മുതൽക്കൂട്ടാകും ഇതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

saji


വൈലോപ്പിള്ളി സംസ്കൃതി ഭവൻ വെബ്സൈറ്റ് ഉദ്ഘാടനവും പോയ വർഷത്തെ നേട്ടങ്ങൾ ആവിഷ്കരിക്കുന്ന 'മണവും മമതയും' എന്ന സ്മരണികയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആൻറണി ഐ.എ.എസ്.  സ്മരണിക ഏറ്റുവാങ്ങി.  നേരത്തെ വൈലോപ്പിള്ളി - പല്ലാവൂർ  സ്മ്യതി ശിലാഫലകം അനാച്ഛാദനവും മന്ത്രി നടത്തി. ചടങ്ങിൽ വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി. എസ്. പ്രദീപ് അധ്യക്ഷനായിരുന്നു. ഒരു വർഷം കൊണ്ട് 84 പരിപാടികൾ നടത്താൻ വൈലോപ്പിള്ളി സംസ്കൃതി ഭവന് സാധിച്ചു എന്നത് ഒരു വലിയ നേട്ടമാണെന്ന് പ്രദീപ് പറഞ്ഞു. ഇനിയും വളരെയേറെ കാര്യങ്ങൾ ചെയ്യാൻ ഉള്ളതിന്റെ ഒരു തുടക്കം മാത്രമാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈലോപ്പിള്ളിയുടെ കവിതയുടെ ഭാഗമായ 'മണവും മമതയും' ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്ന് സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ. എ. എസ്. പറഞ്ഞു.  കേരള ഭാഷ ഇൻസ്റ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ എം.  സത്യൻ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പ്രിയദർശനൻ പി എസ്, എന്നിവർ സംസാരിച്ചു.