റോഡുകളില്‍ എഫ്ഡിആര്‍ സാങ്കേതിക വിദ്യ

സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളില്‍ നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. എഫ്ഡിആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റോഡ് നവീകരണം തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ ആരംഭിക്കും.
കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുസരിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിക്കുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് എഫ്ഡിആര്‍ (ഫുള്‍ ഡെപ്ത് റിക്ലമേഷന്‍).
നിലവിലുള്ള റോഡിലെ അസംസ്കൃത വസ്തുക്കള്‍ തന്നെ പുനരുപയോഗിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്ന രീതിയില്‍ റോഡ് നിര്‍മ്മിക്കുന്നതാണ് എഫ്ഡിആര്‍ സാങ്കേതികവിദ്യ. ചെലവ് കുറവും ഗുണനിലവാരം കൂടുതലയുമായ ഈ സാങ്കേതികവിദ്യ പരിസ്ഥിതി സൗഹൃദമായ ഒരു നിര്‍മ്മാണ രീതിയാണ്.
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പത്തനംതിട്ട ജില്ലയിലെ ആനയടി പഴക്കുളം റോഡിലാണ് എഫ്ഡിആര്‍ സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ നടപ്പിലാക്കിയത്. 2018 ഒക്ടോബറില്‍ തുടങ്ങി ഡിസംബറില്‍ പ്രവൃത്തി അവസാനിച്ചു. മൂന്ന് മാസം കൊണ്ട് അഞ്ച് കിലോമീറ്റര്‍ റോഡ് ആധുനികനിലവാരത്തില്‍ നവീകരിക്കാന്‍ സാധിച്ചു. നാല് വര്‍ഷത്തിന് ശേഷവും ഈ റോഡിന് കാര്യമായ കേടുപാടുകള്‍ വന്നിട്ടില്ല.
ഇപ്പോള്‍ സംസ്ഥാനവ്യാപകമായി എഫ്ഡിആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജകമണ്ഡലത്തിൽ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകളുടെ എഫ്ഡിആര്‍ നിര്‍മ്മാണ പ്രവൃത്തി ഇന്ന് മുതല്‍ ആരംഭിക്കുകയാണ്.