തീരദേശ ജനതയോടുള്ള സര്‍ക്കാര്‍ ക്രൂരതയ്ക്ക് അവസാനമുണ്ടാകണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

 
cbci

തീരദേശജനതയെ ശത്രുക്കളായി പ്രഖ്യാപിച്ച് നാളുകളായി തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ ക്രൂരതയ്ക്ക് അവസാനമുണ്ടാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

സ്വന്തം മണ്ണിലെ ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണം നല്‍കാന്‍ സാധിക്കാത്ത ഭരണസംവിധാനങ്ങള്‍ മണിപ്പൂരിലെ ജനതയ്ക്കായി മുതലക്കണ്ണീരൊഴുക്കുന്നത് വിരോധാഭാസമാണ്. കടലിന്റെ മക്കളോട് മുന്‍കാല സമരങ്ങളുടെ പേരില്‍ വൈരാഗ്യ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നത് ഒരു ഭരണനേതൃത്വത്തിനും ഭൂഷണമല്ല. കേസില്‍ കുടുക്കി ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് ഇടതുപക്ഷ അധികാര കേന്ദ്രങ്ങള്‍ കരുതുന്നത് മൗഢ്യവും, ചരിത്രസമരങ്ങളെയും പ്രക്ഷോഭങ്ങളെയും വിസ്മരിക്കുന്നതുമല്ലേ. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും തുണയാകേണ്ടവരും, തൊഴിലാളി വര്‍ഗ്ഗസംരക്ഷകരെന്ന് വിളിച്ചുപറയുന്നവരും കിടപ്പാടവും ജീവിതമാര്‍ഗ്ഗവും വഴിമുട്ടി ജീവിത പ്രതിസന്ധിയിലായിരിക്കുന്ന തീരദേശജനതയെ ഇനിയും ക്രൂശിക്കുന്നത് മാപ്പ് അര്‍ഹിക്കുന്നതല്ല. തീരദേശജനതയ്ക്കായി ജീവിതവും ജീവനും മാറ്റിവെച്ചിരിക്കുന്ന കത്തോലിക്കാപുരോഹിതരെ ജയിലിലടയ്ക്കാന്‍ നടത്തുന്ന അണിയറ അജണ്ടകള്‍ എതിര്‍ത്ത് തോല്പിക്കും. ആര് എതിര്‍ത്താലും മനുഷ്യരുടെ ദുരന്തമുഖത്ത് കത്തോലിക്കാ വൈദികര്‍ എക്കാലവും സജീവ സാന്നിധ്യമായിരിക്കും. തീരദേശത്ത് സമാധാനം സ്ഥാപിക്കാനും തീരദേശ നിവാസികള്‍ക്ക് മുന്‍കാലങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.