വനാശ്രിത പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം : മുഖ്യമന്ത്രി

 
CM

വനാശ്രിത പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണവും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍)നിയമിക്കപ്പെട്ട 500 വനാശ്രിത പട്ടിക വര്‍ഗ്ഗവിഭാഗക്കാര്‍ക്ക് സ്വീകരണം നല്‍കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ തനതു സംസ്‌ക്കാര രീതികള്‍ സംരക്ഷിച്ചും അവരുടെ പരമ്പരാഗത അറിവും കര്‍മ്മ ശേഷിയും ഉപയോഗപ്പെടുത്തി വനത്തെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി കാടിനെ അറിയുന്നവരെ തന്നെ നിയോഗിക്കുന്നത്. അവരുടെ ഭൗതിക സാഹചര്യങ്ങള്‍ പരിഷ്‌ക്കരിക്കുകയും സാമൂഹ്യ നീതി ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടുള്ള നടപടികള്‍ക്ക് ആക്കം കൂട്ടും. കാട്ടുതീ പ്രതിരോധം, ഇക്കോ ടൂറിസം, ചെറുകിട വന വിഭവ ശേഖരണം, ഔഷധ സസ്യകൃഷി മുതലായ രംഗങ്ങളില്‍ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തവും സേവനവും സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാണ്. പങ്കാളിത്ത വന പരിപാലന പദ്ധതിയുടെ ഗുണഭോക്താക്കള്‍ വനാശ്രിത പട്ടിക വര്‍ഗ്ഗ വിഭാഗമാണ്. ഇവരുടെ കര്‍മ്മ ശേഷി ഉപയോഗപ്പെടുത്തുന്നതിനൊപ്പം അവര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജീവനോപാദി ഉറപ്പാക്കാന്‍ ഉപകരിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 


കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം എന്നിവയുടെ കെടുതികള്‍ കേരളവും നേരിടുന്നുണ്ടെങ്കിലും സംസ്ഥാനത്തിന്റെ വന വിസ്തൃതി ഉയര്‍ന്നു നില്‍ക്കുന്നത് ഗുണകരമാണ്. അത് കാര്‍ബണ്‍ ആഗിരണം വര്‍ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി മലിനീകരണം തടയുന്നതിനും സഹായകരമാണ്. ഈ സാഹചര്യത്തില്‍ അവേശേഷിക്കുന്ന വനങ്ങള്‍ക്ക് പങ്കാളിത്ത വന പരിപാലന പ്രവര്‍ത്തനങ്ങള്‍ വഴി സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കാലാവസ്ഥാ കെടുതികളെ ഫലപ്രദമായി നേരിടുന്നതിനും അതിജീവിക്കുന്നതിനും കരുതലോടെയുള്ള നടപടികളുമായി കേരളം മുന്നോട്ട് പോവുകയാണ്. 2021-ല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വന പുനസ്ഥാപന നയം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 
വനസംരക്ഷണം കേവലം സര്‍ക്കാര്‍ പരിപാടിയെന്നതിലുപരി സമൂഹത്തിന്റെയാകെ പങ്കാളിത്തമുറപ്പാക്കിയുള്ള പ്രവര്‍ത്തനമാകണം. വനം ഉദ്യോഗസ്ഥരും പ്രാദേശിക സമൂഹവും വനാശ്രിത സമൂഹവും ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളും പരസ്പ്പര സൗഹൃദം വളര്‍ത്തിയെടുത്തുകൊണ്ട് നടപ്പാക്കേണ്ടതാണ് വന പരിപാലന പദ്ധതിയെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി വന സംരക്ഷണ ജീവനക്കാരായി (ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍)നിയമിക്കപ്പെടുന്ന  വനാശ്രിത പട്ടിക വര്‍ഗ്ഗവിഭാഗക്കാര്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറി. 
വനമേഖലയിലെ കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ കൂടി തങ്ങള്‍ക്ക് കടമയുണ്ടെന്ന് സര്‍വ്വീസിലേക്ക് ചുവടുവയ്ക്കുന്ന പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ മനസിലാക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പുതിയ കാലത്തിനൊപ്പം എത്തിപ്പെടാന്‍ കഴിയാതെ നിസഹായരായി നില്‍ക്കുന്ന വനാശ്രിത ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക വഴി അവര്‍ക്ക് സാമ്പത്തിക ഭദ്രതയും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പങ്കാളിത്ത വന പരിപാലനം-25വര്‍ഷങ്ങള്‍ എന്നതിന്റെ മുദ്ര , അരണ്യം വന ദിന പ്രത്യേക പതിപ്പ് എന്നിവയുടെ പ്രകാശനവും ആര്യനാട് ബി.സനകന് 25000 രൂപയും മൊമെന്റോയുമടങ്ങുന്ന തിരുവനന്തപുരം ജില്ലയിലെ വനമിത്ര പുരസ്‌ക്കാര വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.


ആനുകൂല്യങ്ങള്‍ക്കപ്പുറം അടിസ്ഥാന സൗകര്യ വികസനവും അറിവും തൊഴിലുമാണ് ആദിവാസി കുടുംബങ്ങള്‍ക്ക് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് ഉപഹാരം കൈമാറിക്കൊണ്ട് പട്ടികജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പ്രദേശത്തിന്റെയും ആദിവാസി സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ഉന്നമനത്തിനായി പുതുതായി സര്‍വ്വീസിലെത്തുന്നവര്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ തങ്ങളുടെ സമൂഹത്തിനും ഗൂണപ്രദമാകണമെന്ന് ചടങ്ങില്‍ കാവുകള്‍ക്കുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പറഞ്ഞു.തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് കാവുകളുടെ (കരിക്കകം അറപ്പുരവിളാകം സര്‍പ്പക്കാവ്, കല്ലറ മാടന്‍നട ദേവീക്ഷേത്രം, വാവുക്കോണം ദേവിക്ഷേത്രം നാഗരുകാവ്,മാറനല്ലൂര്‍ തേരിക്കുന്നം നാഗരുകാവ്,മുദാക്കല്‍ കൊച്ചുവിളാകം മാടന്‍ തമ്പുരാന്‍) സംരക്ഷണത്തിനുള്ള ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായ വിതരണം  മന്ത്രി ആന്റണി രാജുവില്‍ നിന്നും കാവ് പ്രതിനിധികള്‍ ഏറ്റുവാങ്ങി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍,മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത്, കൗണ്‍സിലര്‍ പാളയം രാജന്‍  എന്നിവര്‍ ആശംസകളര്‍പ്പിച്ചു. 


ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ്, പിസിസിഎഫ്മാരായ പ്രകൃതി ശ്രീവാസ്തവ, ഡി.ജയപ്രസാദ്,നോയല്‍ തോമസ്,എപിസിസിഎഫ്മാരായ രാജേഷ് രവീന്ദ്രന്‍,പ്രമോദ് ജി.കൃഷ്ണന്‍, തുടങ്ങിയവരും വനം വകുപ്പിലെ വിവിധ ഉദ്യോഗസ്ഥരും ജീവനക്കാരും സംബന്ധിച്ചു. ഭരണ വിഭാഗം എപിസിസിഎഫ് ഡോ.പി.പുകഴേന്തി റിപ്പോര്‍ട്ട് അവതരണം നടത്തി. വനം വകുപ്പു മേധാവി ബെന്നിച്ചന്‍ തോമസ് സ്വാഗതവും സോഷ്യല്‍ ഫോറസ്ട്രി വിഭാഗം പിസിസിഎഫ് ഇ.പ്രദീപ്കുമാര്‍ കൃതജ്ഞതയുമര്‍പ്പിച്ചു.