ലുലുമാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നതിനെതിരായ ഹർ‌ജി ഹൈക്കോടതി തള്ളി

 
LULU

 കൊച്ചി ലുലുമാളിൽ പാർക്കിംഗ് ഫീസ് വാങ്ങുന്നത് നിയമാനുസൃതമെന്ന് കേരളാ ഹൈക്കോടതി ; കെട്ടിട ഉടമയ്ക്ക് പാർക്കിംഗ് ഫീസ് പിരിക്കാൻ അധികാരമുണ്ടെന്ന് കോടതി.

ലുലു മാളിൽ എത്തുന്ന ഉപഭോക്താക്കളിൽ നിന്ന് പാർക്കിങ്ങ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് കേരള ഹൈക്കോടതി. ബിൽഡിങ്ങ് റൂൾ പ്രകാരമുള്ള വിപുലമായ പാർക്കിങ്ങ് സ്ഥലമാണ് ലുലു മാളിലുള്ളത്. ഇതേ ബിൽഡിങ്ങിലെത്തുന്നവരുടെ വാഹന പാർക്കിങ്ങിനായി ഫീസ് ഈടാക്കുന്നത് നിയമപരമെന്ന് ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.
         ഇടപ്പള്ളി ലുലു മാളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിനെതിരെ കളമശേരി സ്വദേശി ബോസ്കോ ലൂയിസ്, തൃശൂർ സ്വദേശി പോളി വടക്കൻ എന്നിവർ നൽകിയ ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതി സിംഗിള്‌‍ ബെഞ്ചിന്റെ വിധി.ലുലുമാളിൽ പാർക്കിംഗ് സൗകര്യം നൽകേണ്ടത് ലുലുവിന്റെ നിയമപരമായ ബാധ്യതയാണെന്നും ഫീസ് പിരിക്കാനാകില്ലെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. മറ്റൊരാളുടെ സ്ഥലം അനുമതിയില്ലാതെയും ഫീസ് നൽകാതെയും ഉപയോഗിക്കുക എന്നത് ആരുടേയും മൗലികാവകാശം അല്ലെന്ന് നഗർ പഞ്ചായത്ത് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയതാണെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ചൂണ്ടികാട്ടി. 


    വാണിജ്യ സ്ഥാപനങ്ങളിലും ഷോപ്പിങ്ങ് മാളുകളിലും പാർക്കിംഗ് ഫീസ്  ഈടാക്കുന്ന കാര്യത്തിൽ തീരുമാനം സ്ഥാപന ഉടമയുടേതാണെന്നും ഉപഭോക്താക്കളിൽ നിന്ന് പാർക്കിംഗ് ഫീസ് പിരിക്കണോയെന്ന് കെട്ടിട ഉടമയ്ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് ചട്ടത്തിൽ നിശ്ചിതയളവിൽ പാർക്കിംഗ് ഏരിയ വേണമെന്ന് നിഷ്കർഷിക്കുന്നുണ്ടെങ്കിലും , ഇവിടെ ഫീസ് പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. മറ്റൊരു കേസിൽ ഇക്കാര്യം നേരത്തെ ചൂണ്ടികാട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുൺ വ്യക്തമാക്കി.


                  മുൻസിപ്പാലിറ്റി ആക്ടിലെ 447 ആം ചട്ടം അനുസരിച്ച് അനുവദിച്ച പ്രവർത്തന ലൈസൻസിൽ , പേ ആൻഡ് പാർക്കിങ്ങും ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. ലുലുമാളിന്റെ ബേസ്മെന്റ് പാർക്കിംഗ് ഏരിയയിൽ ചട്ടപ്രകാരം 1083 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് വേണ്ടത്. ഈ ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ഫീസ് പിരിക്കാൻ നിയമതടസമില്ലെന്ന് കോടതി ചൂണ്ടികാട്ടി. നിലവിൽ മുൻസിപ്പാലിറ്റി ആക്ടിലെ 447 പ്രകാരമുള്ള ലൈസൻസ് ലുലു മാളിനും മാളിന് അനുബന്ധമായി പ്രവർത്തിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിങ്ങിനുമുണ്ട്.  മൾട്ടി ലെവൽ കാർ പാർക്കിംഗിന് കേരള മുൻസിപ്പാലിറ്റി നിയമത്തിലെ 475 പ്രകാരമുള്ള ലൈസൻസ് കൂടി എടുക്കണമെന്നും കോടതി നിർദേശിച്ചു.