മഹാവിഷ്ണുവിന്റെ വാസസ്ഥലമായ തിരുവനന്തപുരത്ത് എത്താൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു

ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ സ്ത്രീശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃക കേരളം
 
pix

രാജ്യത്തിന്റെ സമഗ്രവികസനത്തിനും, ലോകത്ത് അതിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുകയാണ്. 

 രാഷ്ട്രപതിയായി ചുമതലയേറ്റശേഷമുള്ള എന്റെ ആദ്യ കേരള സന്ദർശനമാണിത്. നിങ്ങളോരോരുത്തരും പ്രകടിപ്പിച്ച ഊഷ്മളതയുടെയും വാത്സല്യത്തിന്റെയും ഓർമകൾ എന്നിൽ എന്നെന്നേയ്ക്കും നിലനിൽക്കും. 

. പുരോഗതിയുടെയും സമൃദ്ധിയുടെയും യാത്രയിൽ കേരളത്തെ മുന്നോട്ടു നയിച്ചതിന് കേരള ഗവർണർ  ആരിഫ് മുഹമ്മദ് ഖാൻ സാഹബിനെയും കേരള മുഖ്യമന്ത്രി  പിണറായി വിജയൻ ജിയെയും ഞാൻ അഭിനന്ദിക്കുന്നു. കേരളത്തിലെ ജനങ്ങൾക്കുവേണ്ടി എന്നെ ക്ഷണിച്ചതിനും ഈ പൗരസ്വീകരണം സംഘടിപ്പിച്ചതിനും നിങ്ങൾ രണ്ടുപേർക്കും ഞാൻ നന്ദി പറയുന്നു. 

 മഹാവിഷ്ണുവിന്റെ വാസസ്ഥലമായ തിരുവനന്തപുരത്ത് എത്താൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നു. ഹരിതാഭമായ വനങ്ങൾ, മനോഹരമായ കടലോരങ്ങൾ, കായലുകൾ, ആകർഷകമായ കുന്നുകൾ, ചന്തമുള്ള തടാകങ്ങൾ, ഒഴുകുന്ന നദികൾ, കാറ്റിലാടുന്ന തെങ്ങുകൾ, സമ്പന്നമായ ജൈവവൈവിധ്യം എന്നിവ കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാട്' ആക്കുന്നു. അതുകൊണ്ടാണ് കേരളം ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയത്. ആരോഗ്യ റിസോർട്ടുകളുടെ പ്രധാന കേന്ദ്രം കൂടിയാണിത്; പ്രത്യേകിച്ച് പ്രകൃതിചികിത്സയും ആയുർവേദവും അടിസ്ഥാനമാക്കിയുള്ളവയുടെ. കേരളത്തിലെ പ്രതിഭാശാലികളും കഠിനാധ്വാനികളുമായ ജനങ്ങൾ അവരുടെ ആത്മാർഥത, വൈദഗ്ധ്യം, സംരംഭകത്വം എന്നിവയിലൂടെ ആഗോളതലത്തിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. അങ്ങേയറ്റം ആദരണീയരായ മലയാളി പ്രവാസികളിലൂടെ ഇന്ത്യയുടെ മഹത്വം പ്രചരിപ്പിക്കുന്ന കേരളത്തിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.

 കേരളത്തിലെ ജനങ്ങളുടെ കോസ്മോപൊളിറ്റൻ കാഴ്ചപ്പാട് അനുകരണീയമാണ്. മനോഹരമായ ഈ സംസ്ഥാനത്തിന്റെ ഭാഷയാലും സംസ്കാരത്താലും കോർത്തിണക്കപ്പെട്ട് എല്ലാ മതവിശ്വാസികളും കേരളത്തിൽ സൗഹാർദത്തോടെ ഒന്നിച്ചു കഴിയുന്നു.

 

 ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ നാടാണ് കേരളം. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, വി. ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സന്ന്യാസിമാരിൽനിന്നും പരിഷ്കർത്താക്കളിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് ആത്മീയതയുടെയും ഉൾച്ചേർക്കലിന്റെയും വ്യത്യസ്ത ധാരകൾ കേരളത്തിൽ ഒഴുകുകയാണ്.

  അതികായരുടെ താരാപഥംതന്നെ കേരളം സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രപതിഭവനിൽ എന്റെ മുൻഗാമിയായിരുന്ന, അന്തരിച്ച ശ്രീ കെ. ആർ. നാരായണൻ കേരളത്തിന്റെ മകനായിരുന്നു. അന്തരിച്ച ശ്രീ ഇ. എം. എസ്. നമ്പൂതിരിപ്പാട്, ശ്രീ ആർ. ശങ്കർ, ശ്രീ സി. അച്യുതമേനോൻ, ശ്രീ കെ. കരുണാകരൻ, ശ്രീ ഇ. കെ. നായനാർ, ശ്രീമതി. കെ. ആർ. ഗൗരി അമ്മ തുടങ്ങിയവർ കേരളത്തിന്റെ സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യത്തിൽ ഉൾപ്പെടുന്നു.

  ശ്രീ ജി. ശങ്കരക്കുറുപ്പ്, ശ്രീ വൈക്കം മുഹമ്മദ് ബഷീർ, ശ്രീ എസ്. കെ. പൊറ്റെക്കാട്, ശ്രീ തകഴി ശിവശങ്കരപ്പിള്ള, ശ്രീ എം. ടി. വാസുദേവൻ നായർ, ശ്രീ ഒ. വി. വിജയൻ, ശ്രീ ഒ. എൻ. വി. കുറുപ്പ്, ശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരി തുടങ്ങിയ മഹാരഥർ ആധുനിക ഇന്ത്യൻ സാഹിത്യത്തെ സമ്പന്നമാക്കിയവരാണ്. 

 ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനുമായി നിരവധി അത്യാധുനിക സൗകര്യങ്ങളുള്ള നാടാണ് കേരളം. ‘മെട്രോ മാൻ’ ശ്രീ ഇ. ശ്രീധരൻ, ‘മിസൈൽവന‌‌ിത’ ശ്രീമതി ടെസ്സി തോമസ്, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ശ്രീ താണു പത്മനാഭൻ എന്നിവർ ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികവിന്റെ ഉദാത്ത മാതൃകകളാണ്.

 

ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ സ്ത്രീശാക്തീകരണത്തിന്റെ തിളക്കമാർന്ന മാതൃകകൾ കേരളത്തിന്റെ സാമൂഹ്യ ഘടനയിലെ ഓരോ വിഭാഗത്തിലും കാണാം. ആയോധന കലയിലൂടെ സ്വയംസഹായത്തിന്റെ ഉജ്വലമായ മാതൃകയാണ് ഉണ്ണിയാർച്ച മുന്നോട്ടുവച്ചത്. കേരളത്തിന്റെ നാടോടിക്കഥകളിൽ അവൾ അനശ്വരയാണ്. വസ്ത്രധാരണം ഉൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളിൽ, ദളിത് സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിച്ച അന്യായമായ ആചാരങ്ങൾക്കെതിരെ പ്രതിഷേധിച്ചാണു നങ്ങേലി തന്റെ ജീവൻ ബലിയർപ്പിച്ചത്. സാമൂഹിക അന്തസ്സിനും നീതിക്കുമായി പോരാടുന്നവരുടെ തലമുറകൾക്ക് അവൾ പ്രചോദനമാണ്.

  നമ്മുടെ ഭരണഘടനാ നിർമാണസഭയിൽ 15 വനിതാ അംഗങ്ങളാണുണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ കേരളത്തിൽ നിന്നുള്ളവരാണ്. അമ്മു സ്വാമിനാഥൻ, ദാക്ഷായണി വേലായുധൻ, ആനി മസ്ക്രീൻ എന്നിവർ അവരുടെ കാലത്തെക്കാൾ ഏറെ മുന്നിൽ സഞ്ചരിച്ചവരായിരുന്നു. ഭരണഘടനാ നിർമാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിതയായിരുന്നു ദാക്ഷായണി വേലായുധൻ. 

ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത, ജസ്റ്റിസ് അന്ന ചാണ്ടിയാണ്. 1965-ൽ ഡാം എലിസബത്ത് ലെയ്ൻ ബ്രിട്ടനിലെ ഹൈക്കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാകുന്നതിനു വളരെമുമ്പ്, 1956-ൽ അവർ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി നിയമചരിത്രം സൃഷ്ടിച്ചു. 2018-ൽ 96-ാം വയസ്സിൽ അക്ഷരലക്ഷം പദ്ധതിപ്രകാരം ഒന്നാം റാങ്ക് കരസ്ഥമാക്കി കാർത്യായനി അമ്മ ദേശീയ പ്രതീകമായി മാറി. പഠിക്കാൻ ഇനിയും വൈകിയിട്ട‌‌ില്ല എന്ന സന്ദേശത്തിലൂടെ അമ്മ എല്ലാവരേയും പ്രചോദിപ്പിക്കുന്നു. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാഞ്ചിയമ്മയ്ക്ക് സമ്മാനിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഒരു ഗിരിവർഗ വനിത എന്ന നിലയിൽ, നാഞ്ചിയമ്മ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും, പ്രത്യേകിച്ച് നമ്മുടെ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, പ്രചോദനമായിട്ടുണ്ട്. 'നാരീശക്തി' പ്രദർശിപ്പിച്ച ഈ വർഷത്തെ കേരള റിപ്പബ്ലിക് ദിന ടാബ്ലോഎന്നെ ഏറെ ആകർഷിച്ചു. ‘പയ്യോളി എക്സ്പ്രസ്’ പി. ടി. ഉഷ പിന്നീടുവന്ന തലമുറകളിലെ പെൺകുട്ടികൾക്ക് കായികരംഗം കരിയർ ആയി സ്വീകരിക്കാനും ഇന്ത്യയുടെ യശസു വർധിപ്പിക്കാനും ഒരു പ്രചോദനമായി.

രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീ-പുരുഷ അനുപാതം കേരളത്തിലാണ്. സ്ത്രീ സാക്ഷരതയിലുൾപ്പെടെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണനിരക്ക് തടയുന്നതിലും കേരളം രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഏതൊരു സമൂഹത്തിലും സ്ത്രീകൾക്ക് സുപ്രധാനമായ സ്ഥാനം നൽകുമ്പോൾ അത് ആ സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് കാരണമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. കേരളത്തിൽ, സ്ത്രീകൾ കൂടുതൽ വിദ്യാസമ്പന്നരും ശാക്തീകരിക്കപ്പെട്ടവരുമാണ്. ഇത് നിരവധി മാനവ വികസന സൂചികകളിലെ കേരളത്തിന്റെ മികച്ച പ്രകടനത്തിൽ പ്രതിഫലിക്കുന്നു.

 കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ പാരമ്പര്യത്തിന് അനുസൃതമായി ലോകത്തിലെ ഏറ്റവും വലിയ വനിതാ സ്വയംസഹായ ശൃംഖലകളിലൊന്നായി ‘കുടുംബശ്രീ’ മാറിയിരിക്കുന്നു. ഈ പൗരസ്വീകരണവേളയിൽ കുടുംബശ്രീയുടെ രജതജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചതിന് കേരള ഗവണ്മെന്റിനോടു ഞാൻ നന്ദി പറയുന്നു. 1998-ൽ പ്രധാനമന്ത്രിയായിരിക്കെ കുടുംബശ്രീക്കു തുടക്കംകുറിച്ച ഭാരതരത്ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ജിയുടെ കാഴ്ചപ്പാടും സംവേദനക്ഷമതയും നന്ദിയോടെ സ്മരിക്കുന്നതിനുള്ള അവസരമാണിത്.

 കേരളത്തിലെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ വികസനത്തിനായി ഇവിടെ ആരംഭിച്ച ‘ഉന്നതി’ എന്ന പരിപാടിയുമായി സഹകരിക്കാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട യുവാക്കൾക്കിടയിൽ തൊഴിലിനും സ്വയംതൊഴിലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയാണ് ‘ഉന്നതി’ അഥവാ ‘കേരള എംപവർമെന്റ് സൊസൈറ്റി’. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കുള്ള ശ്രമങ്ങളിൽ ഈ സംരംഭത്തിന് ഞാൻ എല്ലാ വിജയവും ആശംസിക്കുന്നു. ഭവനനി‌ർമാണം, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗം, അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകളിൽ സഹായകരമായ സംരംഭങ്ങളിലൂടെ, സംസ്ഥാനത്ത് പട്ടികജാതി - പട്ടികവർഗക്കാരുടെ ക്ഷേമത്തിന് ഉയർന്ന മുൻഗണന നൽകുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്.

 

 വിജ്ഞാനസൃഷ്ടിക്ക് ഇന്ത്യൻ ഭാഷകൾ കൂടുതൽ സഹായകമായ മാധ്യമങ്ങളാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യൻ ഭാഷകളിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ശുപാർശ, കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഗവണ്മെന്റുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ സാഹചര്യത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത സാങ്കേതിക, എൻജിനിയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ ആദ്യ ബാച്ച്  പ്രകാശനം ചെയ്യുന്നതിനെ ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യൻ ഭാഷകളിലൂടെ വിദ്യാഭ്യാസത്തിലേക്കുള്ള ഈ പുനഃക്രമീകരണം സ്വാഗതാർഹമായ മാറ്റമാണ്. സമീപഭാവിയിൽ പ്രൊഫഷണൽ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള യഥാർഥ പുസ്തകങ്ങൾ മലയാളത്തിൽ എഴുതപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

 യുനെസ്കോയുടെ ആഗോള പഠനശൃംഖലയിലെ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ രണ്ടെണ്ണം തൃശൂരും നിലമ്പൂരുമാണ്. സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തോടു കേരളത്തിനുള്ള വ്യക്തമായ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിത്.

 ‘അമൃതകാല’ത്ത് ഇന്ത്യയെ വികസിത രാജ്യമാക്കി  മാറ്റുന്നതിൽ കേരളത്തിലെ വിദ്യാസമ്പന്നരും അർപ്പണബോധമുള്ളവരുമായ യുവാക്കൾ വലിയ സംഭാവന നൽകുമെന്ന് എനിക്കുറപ്പുണ്ട്. കേരളത്തിന്റെയും ഇന്ത്യയുടെയും സുവർണഭാവിയിലുള്ള ഈ വിശ്വാസത്തോടെ ഞാൻ എന്റെ പ്രസംഗം ഉപസംഹരിക്കുന്നു.