ഇന്നസെൻ്റ് അന്തരിച്ചു

നടനും മുൻ എംപിയുമായ ഇന്നസെൻ്റ് (75) അന്തരിച്ചു. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെൻ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്നു ആശുപത്രി അധികൃതർ ശനിയാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.
നർമ്മം കൊണ്ട് മലയാള സിനിമയെ സമ്പുഷ്ടമാക്കിയ പ്രശസ്ത നടൻ ഇന്നസെന്റ് അന്തരിച്ചു.അർബുദരോഗ ബാധയെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.രണ്ടാഴ്ച മുമ്പാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.2012 ലാണ് ഇന്നസെന്റിന് നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമ സ്ഥിരീകരിച്ചത്. എയിംസില്‍ ഉള്‍പ്പെടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.അസുഖം ഭേദമായി സിനിമയില്‍ സജീവമായ ശേഷം ഈ വർഷം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്‍റിലേറ്ററിന്‍റേയും മറ്റ് ഉപകരണങ്ങളുടേയും സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
1948 ഫെബ്രുവരി 28 ന് ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായാണ് ഇന്നസെൻ്റിൻ്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്എൻഎച്ച് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മോഹൻ മുഖേനയാണ് ചലച്ചിത്ര മേഖലയിലേക്കുള്ള രംഗപ്രവേശം.