സിപിഎം അന്നു നടത്തിയത് പ്രാകൃതസമരം സെക്രട്ടേറിയറ്റ് വളയലില്‍ പ്രതിഷേധം ആളിക്കത്തുമെന്ന് കെ സുധാകരന്‍

 
Kpcc

എല്ലാ നികുതികളുടെയും അവശ്യസേവനങ്ങളുടെയും  നിരക്കു കുത്തനേ കൂട്ടിയ  പിണറായി സര്‍ക്കാരിനെതിരേ ആളിക്കത്തുന്ന  ജനരോഷമാണ്  സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ കാണാന്‍ പോകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. നൂറുകോടി മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അതിനും മേലേ ജനവികാരം ഇളകിമറിയുമെന്നും   എല്ലാ ജനവിഭാഗങ്ങളും  ഇതില്‍ പങ്കെടുത്ത് ചരിത്രസംഭവമാക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. 

പത്തുവര്‍ഷംമുമ്പ് ഒരു വ്യാജാരോപണത്തിന്റെ പേരില്‍ ജനങ്ങളെ മുന്‍മുനയില്‍ നിര്‍ത്തി സിപിഎം നടത്തിയപോലുള്ള സെക്രട്ടേറിയറ്റ് വളയലല്ല യുഡിഎഫ് നടത്തുന്നത്. അവര്‍ അന്ന് തിരുവനന്തപുരം നഗരം മുഴുവന്‍ രാപകല്‍ സ്തംഭിപ്പിക്കുക മാത്രമല്ല, നഗരത്തെ മനുഷ്യമാലിന്യത്തില്‍ മുക്കി ജനങ്ങളെ അങ്ങേയറ്റം ദ്രോഹിച്ചിട്ടാണ് മടങ്ങിയത്. ഇത്രയും പ്രാകൃതമായ ഒരു സമരം  കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിട്ടില്ല. സമരം ഒത്തുതീര്‍പ്പാക്കാന്‍  യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ജുഡീഷ്യല്‍ അന്വേഷണത്തെപോലും സിപിഎം സ്വാധീനിച്ചെങ്കിലും പിന്നീട് ഹൈക്കോടതി എല്ലാ ആരോപണങ്ങളെയും കശക്കിയെറിഞ്ഞു. 

പിണറായി സര്‍ക്കാര്‍ നടത്തുന്ന കൊള്ളയില്‍ സഹികെട്ടാണ് ഇത്തരമൊരു സമരത്തിലേക്ക് യുഡിഎഫിന് ഇറങ്ങേണ്ടിവന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജനങ്ങള്‍ കടന്നുപോകുമ്പോഴാണ് പിണറായി സര്‍ക്കാര്‍ കഠാര കുത്തിയിറക്കുന്നതുപോലെ വെള്ളക്കരം, വീട്ടുകരം, ഭൂനികുതി, കെട്ടിടനികുതി തുടങ്ങിയവ  പതിന്മടങ്ങായി വര്‍ധിപ്പിച്ചത്. വെള്ളം, വൈദ്യുതി, പെട്രോള്‍/ഡീസല്‍ തുടങ്ങിയ എല്ലാ അവശ്യസര്‍വീസുകളുടെയും അവശ്യസാധനങ്ങളുടെയും വില കുത്തനേ കൂട്ടുകയും ചെയ്തു. എഐ ക്യാമറ പദ്ധതി ജനത്തെ പച്ചയ്ക്ക് ചൂഷണം ചെയ്ത്  സര്‍ക്കാരിന്റെയും കാരണഭൂതന്റെയും കീശ നിറയ്ക്കാന്‍  നടപ്പാക്കിയ ഗൂഢപദ്ധതിയാണ്. ഇത്രയെല്ലാം ആരോപണം ഉയര്‍ന്നിട്ടും വാ തുറക്കാന്‍പോലും മുഖ്യമന്ത്രി തയാറാകുന്നില്ല. ദിവസവും സന്ധ്യയ്ക്ക് പത്രസമ്മേളനം നടത്തി തള്ളിമറിക്കുന്ന മുഖ്യമന്ത്രി ഇപ്പോള്‍ അതുപോലും ഒഴിവാക്കി ജനങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. 

പിണറായി സര്‍ക്കാര്‍ രണ്ടു വര്‍ഷംകൊണ്ട് നടത്തിയ തീവെട്ടിക്കൊള്ളയുടെയും ജനവിരുദ്ധ നടപടികളുടെയും സമ്പൂര്‍ണ ചിത്രം നാളെ (ശനി) യുഡിഎഫ്  അവതരിപ്പിക്കുന്ന കുറ്റപത്രത്തിലുണ്ട്. എല്ലാ ജനവിഭാഗങ്ങളും അനുഭവിക്കുന്ന തീവ്രമായ വേദനകളും യാതനകളും ഇതില്‍നിന്ന് വായിച്ചെടുക്കാം. പിണറായി സര്‍ക്കാരിനെതിരേ നടത്തുന്ന ഒരു ജീവന്മരണ പോരാട്ടമായാണ് സെക്രട്ടേറിയറ്റ് വളയലിനെ കോണ്‍ഗ്രസ് കാണുന്നത്. കേരളത്തിലുടെനീളം ഇതിന്റെ അലയൊലികള്‍ ഉയരുക തന്നെ ചെയ്യും. പുനഃസംഘടന പൂര്‍ത്തിയാക്കുന്നതോടൊപ്പം  ജനകീയവിഷയങ്ങള്‍ തുടര്‍ന്നും ഓരോന്നായി ഏറ്റെടുത്ത് പിണറായി സര്‍ക്കാരിനെതിരേ എല്ലാ മേഖലകളിലും പോര്‍മുഖങ്ങള്‍  തുറക്കുമെന്ന് സുധാകരന്‍ പറഞ്ഞു.