കർക്കിടക വാവുബലി: ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണത്തിന് അനുമതി

 
pp

കടലാക്രമണം മൂലമുള്ള തീര ശോഷണത്തിൻ്റെ പശ്ചാത്തലത്തിൽ ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം നടത്താൻ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അനുമതി നൽകി. വടക്കേ കൊട്ടാരത്തിനടുത്തുള്ള കൽമണ്ഡപത്തിന് സമീപമുള്ള കുറച്ച് ഭാഗത്താണ് ബലിതർപ്പണ ചടങ്ങുകൾക്കുള്ള സൗകര്യം ഒരുക്കുക. നിലവിലെ സാഹചര്യത്തിൽ ശംഖുമുഖത്ത് ഈ വർഷം ബലിതർപ്പണ ചടങ്ങുകൾ നടത്താൻ ആകുമോ എന്ന് പരിശോധിക്കാൻ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് തഹസിൽദാരും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങളോടെ ബലിതർപ്പണത്തിന് കളക്ടർ അനുമതി നൽകിയത്.

ഇതിൻറെ അടിസ്ഥാനത്തിൽ കർശന സുരക്ഷയോടെ ബലിതർപ്പണ ചടങ്ങുകൾ നടത്താൻ വിവിധ വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി. കൽമണ്ഡപത്തിന് ഇരുവശവും ബാരിക്കേഡുകൾ ക്രമീകരിക്കണം. ബലിയിടുന്നവരെ മാത്രമേ ഒഴുക്കുന്നതിന് തീരത്തേക്ക് കടത്തിവിടാവൂ. ഒരു സമയം ടോക്കൺ വഴി പരമാവധി 30 പേരെ മാത്രമേ ബലിതർപ്പണത്തിന് അനുവദിക്കുകയുള്ളൂ. ഇവിടെ കടലിലെ മുങ്ങി കുളി അനുവദിക്കില്ല. ഇതു തടയാൻ ബാരിക്കേഡുകൾ ക്രമീകരിക്കണം. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ ടീം എന്നിവരുടെ സേവനം ഉറപ്പുവരുത്തണം. പ്രദേശത്തെ തിരക്ക് നിയന്ത്രിക്കാൻ ഓൾസെയിൻ്റ്‌സ്, വേളി, എയർപോർട്ട്, വലിയതുറ എന്നീ ഭാഗങ്ങളിൽ നിന്നുള്ള വാഹനഗതാഗതം നിയന്ത്രിക്കണം. ശംഖുമുഖം തീരത്ത് ജനക്കൂട്ടം ഉണ്ടാകാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണം. റെഡ്, ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായാലോ നിലവിലുള്ള തീരത്തിന് എന്തെങ്കിലും ശോഷണം സംഭവിച്ചാലോ ബലിതർപ്പണത്തിനുള്ള അനുമതി റദ്ദാക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.