ലോക്‌സഭാ തിരഞ്ഞെടുപ്പ്:

ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ സിപിഐ പ്രഖ്യാപിച്ചു.
 
CPI

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനിരാജ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടികയായി. സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിനു ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമായത്.തിരുവനന്തപുരത്ത് മുന്‍ പാര്‍ട്ടി സെക്രട്ടറിയും എം.പിയും ആയിരുന്ന പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കും. വയനാട്ടില്‍ ദേശീയ നേതാവായ ആനി രാജ തന്നെ മത്സരിക്കും. തൃശൂരില്‍ മുന്‍മന്ത്രി വി.എസ് സുനില്‍കുമാറും മാവേലിക്കരയില്‍ സി.എ അരുണ്‍കുമാറും മത്സരിക്കും. ഇവരുടെ സാധ്യത നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.സംസ്ഥാനത്ത് എല്‍.ഡി.എഫിന് അനുകൂലമായ കാറ്റാണെന്ന് പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം അതിന്റെ സൂചനയാണ്. ഏതു സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം തയ്യാറാണ്.ഇരുപതില്‍ 20 സീറ്റിലും ജയിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യം. അതിനുള്ള സംഘടനാ രാഷ്ട്രീയ പിന്‍ബലം എല്‍ഡിഎഫിനുണ്ട്. സിപിഐയുടെ നാല് സ്ഥാനാര്‍ത്ഥികളും വിജയമുറപ്പാക്കിയവരാണ്. കറയറ്റ വ്യക്തിത്വമുള്ളവരും ജനകീയ പോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തവരുമാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥികളെന്നും ബിനോയ് വിശ്വം അറിയിച്ചു.

പ്രതിപക്ഷത്ത് ഐക്യമില്ല. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍ എവിടെയും മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. രാഹുല്‍ഗാന്ധിയോട് സിപിഐയ്ക്ക് വ്യക്തിപരമായി എതിര്‍പ്പില്ല. ഇന്ത്യാ മുന്നണി രൂപീകരണത്തില്‍ മികച്ച സംഭാവന നല്‍കിയ ആളാണ് രാഹുല്‍ ഗാന്ധി. അദ്ദേഹത്തെ പോലെ ഒരുസ്ഥാനാര്‍ത്ഥിയെ വയനാട്ടിലേക്ക് അയക്കുനേ്പാള്‍ അതിന് യുക്തിഭദ്രമായ മറുപടി പറയാന്‍ കോണ്‍ഗ്രസിന് ബാധ്യതയുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.



സി.പി.എം മത്സരിക്കുന്ന 15 ഇടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നാളെയാണ് പ്രഖ്യാപിക്കുന്നത്.കാസര്‍ഗോഡ് എംവി ബാലകൃഷ്ണന്‍, കണ്ണൂരില്‍ എംവി ജയരാജന്‍, വടകരയില്‍ കെകെ ശൈലജ,  കോഴിക്കോട് എളമരം കരീം, മലപ്പുറത്ത് വി വസീഫ്, പൊന്നാനിയില്‍ കെഎസ് ഹംസ, പാലക്കാട് എ വിജയരാഘവന്‍,  ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, എറണാകുളത്ത് കെജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്ജ്, കോട്ടയത്ത് തോമസ് ചാഴികാടന്‍, പത്തനംതിട്ടയില്‍ തോമസ് ഐസക്, ആലപ്പുഴയില്‍ എഎം ആരിഫ്,  കൊല്ലത്ത് എം മുകേഷ്, ആറ്റിങ്ങല്‍ വി ജോയ്  എന്നിവരാണ് ഇടത് സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നത്.അതിനിടെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെജെ ഷൈന്‍ പ്രചാരണം നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ടയില്‍ ഏറെ നേരത്തെ തന്നെ തോമസ് ഐസകും പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. സിറ്റിങ് എംപി തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ തട്ടകമായ കോട്ടയത്തും ഔദ്യോഗികമായി തന്നെ പ്രചാരണം ആരംഭിച്ചു.സ്ഥാനത്ത് ആകെയുള്ള 20 ല്‍ 15 സീറ്റിലാണ് സിപിഐഎം മത്സരിക്കുന്നത്. നാലിടത്ത് സിപിഐയും ഒരു സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനുമാണ്.