നവകേരള സദസ്സ്‌; നവകേരളത്തിനുള്ള പ്രവർത്തനങ്ങൾക്ക്‌ പുതിയ ഊർജം പകരും: മുഖ്യമന്ത്രി

 
pix

മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ ഒന്നാകെ പങ്കെടുത്ത്‌ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന നവകേരള സദസ്സ്‌ നവകേരളത്തിനായി ഒത്തൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ്‌ ഏറ്റവും നന്നായി നടക്കാൻ ഏവരുടെയും സക്രിയമായ പങ്കാളിത്തവും സംഭാവനകളും അനിവാര്യമാണ്.  നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കാനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയാനുമാണ്‌ സദസ്സുകൾ സംഘടിപ്പിക്കുന്നത്‌. ജനപങ്കാളിത്തവും പിന്തുണയും ഉറപ്പുവരുത്താനും ജനങ്ങളിലേക്ക്‌ സർക്കാരിനെ കൂടുതൽ അടുപ്പിക്കാനും സദസ്സ് സഹായകമാകും. ഈ വിപുലമായ പരിപാടി ജനാധിപത്യത്തിന്റെയും ഭരണ നിർവഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതും സമാനതകളില്ലാത്തതുമാണ്. ജനാധിപത്യത്തിന്റെ അർഥതലങ്ങൾ സമ്പൂർണതയിലെത്തിക്കാനുള്ള ക്രിയാത്മക മുന്നേറ്റംകൂടിയാണ്‌.

മഞ്ചേശ്വരത്ത് നവംബർ 18ന്‌ തുടക്കം കുറിക്കുന്ന നവകേരള സദസ്സിനുള്ള സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. നാടിന്റെ പുരോഗതിയെന്നാൽ ഏറ്റവും സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവും ഉറപ്പിക്കേണ്ട പ്രക്രിയയാണെന്ന ഉറച്ച ബോധ്യത്തോടെയാണ് നാം പ്രയത്നിച്ചത്.  സുസ്ഥിരവും സർവതല സ്പർശിയുമായ വികസനത്തിനു മാത്രമേ പുരോഗതി യാഥാർഥമാക്കാൻ കഴിയുകയുള്ളൂ. അടിയുറച്ച ആ ബോധ്യമാണ് ഈ സർക്കാരിന്റെ കരുത്ത്. ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും മാതൃകാസ്ഥാനമായി കേരളത്തെ നിലനിർത്താൻ നമുക്ക് കഴിയുന്നതും ആ നിലപാട് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതുകൊണ്ടാണെന്നും മുഖ്യമന്ത്രി.