നവകേരള സദസ്സ് : മുഖ്യമന്ത്രിയുടെ കുറിപ്പ്

 
c m

പാലക്കാട് ജില്ലയിൽ ഷൊര്‍ണൂര്‍ കുളപ്പുള്ളിയിൽ ചേർന്ന പ്രഭാത യോഗത്തോടെയാണ് നവകേരള സദസ്സിനു തുടക്കമായത്. കവികളും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഭിഷഗ്വരന്മാരും സാമുദായിക നേതാക്കളും തൊഴിലാളികളും അടക്കം ജീവിതത്തിന്റെ സമസ്ത മേഖലയിൽ നിന്നുമുള്ള സാന്നിധ്യം പ്രഭാത യോഗത്തിലുണ്ടായി. 
ഭാരതപ്പുഴയുടെയും കൈവഴികളുടെയും തീരം കേന്ദ്രീകരിച്ച് പാവക്കൂത്ത്, കണ്യാര്‍കളി, പൂതന്‍തിറ തുടങ്ങി നിരവധി കലാരൂപങ്ങളുണ്ടെന്നും ഇവയെ ടൂറിസവുമായി ബന്ധിപ്പിച്ച് ഷൊര്‍ണൂരില്‍ കലാഗ്രാമം ആരംഭിക്കണമെന്നാണ്  തോല്‍പ്പാവക്കൂത്ത് കലാകാരനായ പത്മശ്രീ രാമചന്ദ്ര പുലവര്‍  ആവശ്യമുന്നയിച്ചത്. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി,  റവ. ഷിനു എബ്രഹാം, കേരള മുസ്ലീം ജമാഅത്ത് പ്രതിനിധി സിദ്ദിഖ് സഖാഫി, ഡോ. ഹിമ, ആര്‍ക്കിടെക്റ്റ് പി. മാനസി, ഡോ. രവീന്ദ്രന്‍ തുടങ്ങിയവര്‍ അണിനിരന്ന വേദിയിൽ ക്രിയാത്മകമായ അനേകം നിർദേശങ്ങളാണുയർന്നത്. 
സാംസ്കാരിക രംഗത്ത് കഴിഞ്ഞ ഏഴു വർഷം കൊണ്ട് ഈ മേഖലയിൽ വലിയ ഉണർവ്വാണ് സൃഷ്ടിക്കാനായത്.   

c m

71.54 കോടി രൂപ ചെലവിട്ട്  വിവിധ സാംസ്‌കാരിക നിലയങ്ങളാണ് നിര്‍മിച്ചത്. പെരിങ്ങോട്ടുകുറിശ്ശിയില്‍ കവി ഒളപ്പമണ്ണ സ്മാരകം, എം.ഡി. രാമനാഥന്‍ സ്മാരക ഹാള്‍,  കെ.പി കേശവമേനോന്‍ ഓഡിറ്റോറിയം എന്നിവ പൂര്‍ത്തിയായി.  സാംസ്‌കാരിക വകുപ്പിന്റെ സഹായത്തോടെ നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ സ്മരണാര്‍ത്ഥം കേരളശ്ശേരിയില്‍ സാംസ്‌കാരിക നിലയം പൂര്‍ത്തിയായി. 26 ലക്ഷം രൂപ ചെലവിട്ട് ആദ്യഘട്ടത്തില്‍ 1200 ചതുര അടിയില്‍ താഴത്തെ നിലയുടെ നിര്‍മാണം പൂര്‍ത്തിയായി. ഒടുവില്‍ ഫൗണ്ടേഷന്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാരകം പ്രദേശവാസികളുടെ കാലാവാസന പ്രോത്സാഹിപ്പിക്കുന്നതിനും തായമ്പക, നാടകം, ഭരതനാട്യം തുടങ്ങിയ കലകള്‍ പരിശീലിപ്പിക്കുന്നതിനുമായി ഉപയോഗിക്കുന്നു.  വി.ടി ഭട്ടതിരിപ്പാട്  സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. 

ഓഡിറ്റോറിയം, എ.വി തിയേറ്റര്‍, ബ്ലാക്ക് ബോക്‌സ് തിയേറ്റര്‍, സെമിനാര്‍ ഹാള്‍, മിക്‌സിംഗ് ലാബ്, ശില്‍പശാലകള്‍, ക്ലാസ് മുറികള്‍, റിഹേഴ്‌സല്‍ ഹാള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, പ്രദര്‍ശന സ്ഥലങ്ങള്‍, ആര്‍ട്ട് ഗാലറി, ഫോക്ലോര്‍ സെന്റര്‍, സ്മാരക ഹാള്‍, കഫറ്റീരിയ, അടുക്കള, വിവരാന്വേഷണ കേന്ദ്രം, ഡിജിറ്റല്‍ ലൈബ്രറി, അഡ്മിന്‍ ഓഫീസ് എന്നിവയാണ് മൂന്നു നിലകളിലായി സജ്ജീകരിച്ചിട്ടുള്ളത്.

പുളിയപറ്റ സ്വദേശിനിയും ആര്‍ക്കിടെക്റ്റുമായ പി. മാനസി സംസ്ഥാനത്ത് പ്രകൃതി സൗഹൃദ നിര്‍മാണ സമീപനം സ്വീകരിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. നിർമ്മാണങ്ങൾ പ്രകൃതി സൗഹൃദമാക്കാനുള്ള ശ്രമങ്ങൾ നല്ല നിലയിൽ ഉണ്ടാകുന്നുണ്ട്. 

c m

അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാൻ സർക്കാർ മുന്തിയ പരിഗണനയാണ്  നൽകുന്നത്. പാലക്കാട് ജില്ലയിൽ ലൈഫ് മിഷൻ വഴി 40965 വീടുകളാണ് ഇതുവരെ പൂർത്തിയായത്. 11848 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. അതി ദാരിദ്ര്യം അനുഭവിക്കുന്ന 
6443 കുടുംബങ്ങൾ  ജില്ലയിൽ ഉണ്ട് എന്നാണ് കണ്ടെത്തിയത്. ഇതിൽ സർക്കാർ നടപടികളിലൂടെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിതരായവർ 2920 കുടുംബങ്ങൾ (45.32%).
ഭക്ഷണം ആവശ്യമുള്ള 2164കുടുംബങ്ങളിൽ 2158നും ഭക്ഷണമെത്തിക്കുന്നു. ആരോഗ്യ ബുദ്ധിമുട്ടുകളുള്ള 3336 കുടുംബങ്ങളിൽ 3320നും മരുന്നും ആരോഗ്യസംരക്ഷണവും ഉറപ്പാക്കി. വരുമാനമില്ലാത്ത 700 കുടുംബങ്ങളിൽ 54 എണ്ണത്തിനും ഇതിനകം ഉപജീവനം ഉറപ്പാക്കി. വീട് ആവശ്യമുള്ള 2868 അതിദരിദ്ര കുടുംബങ്ങളിൽ 238  പേരുടെ വീട് നിർമ്മാണം പൂർത്തിയാക്കി. വരുമാനവും വീടും ഉറപ്പാക്കാനുള്ള ദീർഘകാല പദ്ധതികൾ തുടരും. ഭക്ഷണവും ആരോഗ്യസുരക്ഷയും എല്ലാവരിലുമെത്തിക്കും, തുടർന്നും ഉറപ്പാക്കും. സർക്കാർ സ്വീകരിക്കുന്ന നടപടികളുടെ ചില ഉദാഹരണങ്ങൾ മാത്രമാണിത്. 

സംസ്ഥാനത്തെ പാല്‍ ഉത്പാദനത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന ജില്ലയാണ് പാലക്കാട്. പ്രതിദിനം ശരാശരി 3,05,899 ലിറ്റര്‍ പാൽ സഹകരണ സംഘങ്ങളിലൂടെ സംഭരിക്കുന്നു. ക്ഷീരവികസന വകുപ്പ് മുഖേന മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി, തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി, കാലി തീറ്റ സബ്‌സിഡി പദ്ധതി, ക്ഷീര സംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതി, ക്ഷീരസംഘങ്ങള്‍ക്കുള്ള ആസ്തി വികസന പദ്ധതി തുടങ്ങിയ പദ്ധതികള്‍ക്കായി 46.82 കോടി രൂപയും ത്രിതല പഞ്ചായത്ത് മുഖേന പദ്ധതി നിര്‍വഹണത്തിനായി കഴിഞ്ഞ 5 വര്‍ഷത്തില്‍ 41.39 കോടി രൂപയും വിനിയോഗിച്ചിട്ടുണ്ട്.  331 ക്ഷീര സംഘങ്ങള്‍ ജില്ലയിലുണ്ട്. ഇതില്‍ 312 ആനന്ദ് മാതൃക സംഘങ്ങളും 19 പരമ്പരാഗത സംഘങ്ങളും ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 1199.48 ലക്ഷത്തിന്റെ ആധുനിക സൗകര്യങ്ങള്‍ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കി.  ക്ഷീര കര്‍ഷകര്‍ക്കായി തീറ്റപ്പുല്‍ കൃഷി വികസന പദ്ധതി, കാലിത്തീറ്റ സബ്‌സിഡി പദ്ധതി, മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി തുടങ്ങിയവ നടപ്പിലാക്കി വരുന്നുണ്ട്. 2022-23 സാമ്പത്തിക വര്‍ഷം അതിദരിദ്രര്‍ക്കുള്ള പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ അതീവ ദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 15 പേര്‍ക്ക് ഒരു കറവ പശുവിനെ വാങ്ങുന്നതിന് 90% സബ്‌സിഡിയില്‍ 95,400 രൂപ വീതം 14,01,750 രൂപ ചെലവഴിച്ചു. 

c m

 

മറ്റു മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 17,845 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്. 16,823 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം, 394 1964-ലെ ഭൂമി പതിവ് ചട്ടം പട്ടയം, 340 1963-ലെ കേരള ഭൂപരിഷ്‌കരണ നിയമം പട്ടയം, 11 1999-ലെ കെ.എസ്.ടി. ആക്ട് പട്ടയം, 277 2005-ലെ വനാവകാശ നിയമം പട്ടയം എന്നിങ്ങനെയാണ് 17,845 പട്ടയങ്ങള്‍ വിതരണം ചെയ്തു. 'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന റവന്യു വകുപ്പിന്റെ കര്‍മ്മ പദ്ധതിയായ പട്ടയ മിഷന്റെ ഭാഗമായാണ് പട്ടയമേള നടന്നത്.

2000 മുതല്‍ കെട്ടിക്കിടന്ന 20 വര്‍ഷത്തിന് മേല്‍ പഴക്കമുള്ളതും ഇതുവരെയുള്ള ലാന്‍ഡ് ട്രിബ്യൂണല്‍ ഫയലുകള്‍ കെ.എല്‍.ആര്‍. ആക്ട് സെക്ഷന്‍ 72 പ്രകാരം ജന്മിക്കും കുടിയാനും നോട്ടീസ് നല്‍കിയും ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിനെ അറിയിച്ചും ഹിയറിങ് നടത്തിയുമാണ് 16,823 പട്ടയങ്ങള്‍ സമയബന്ധിതമായി തയ്യാറാക്കിയത്. സര്‍വേ ചെയ്ത് പ്ലോട്ട് തിരിച്ച് ഫോറം 16 പ്രസിദ്ധീകരിച്ച് അപേക്ഷകള്‍ സ്വീകരിച്ചാണ് ജില്ലയില്‍ ഏറ്റെടുത്ത മിച്ചഭൂമി വിതരണം ചെയ്യാനുള്ളവരെ തെരഞ്ഞെടുത്തത്.

പ്രഭാത യോഗത്തിൽ നേരിട്ടും അല്ലാതെയും വന്ന അഭിപ്രായങ്ങൾക്കു ചുരുക്കി മറുപടി നൽകി. ആയുര്‍വേദ മേഖലയില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും  പാഠ്യപദ്ധതിയില്‍ കുട്ടികളില്‍ ആയുര്‍വേദ താല്‍പര്യം ഉണര്‍ത്തുന്ന ഉള്ളടക്കം വേണമെന്നും ഡോ. രവീന്ദ്രന്‍ ആവശ്യപ്പെട്ടു.  ആയുർവേദത്തിന്റെ വിവിധ സാധ്യതകൾ ഉപയുക്തമാക്കാൻ സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്.

c m


 
വലിയ ബഹുജന പങ്കാളിത്തത്തോടെയുള്ള ചർച്ചകളും സംവാദങ്ങളും നടത്തിയാണ് പ്രകടന പത്രിക ഉണ്ടാക്കുന്നത്. അതിലെ കാര്യങ്ങൾ നടപ്പാക്കുന്നതിനൊപ്പം പുതിയ ലക്ഷ്യങ്ങളും പ്രശ്നങ്ങളും ജനങ്ങളിൽ നിന്ന് നേരിട്ട് മനസ്സിലാക്കി തുടർ പ്രവർത്തനങ്ങൾക്കു രൂപം നൽകാനുള്ള വേദിയായാണ് നവകേരള സദസ്സ് മാറുന്നത്.