പിണറായി വിജയൻ ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി: കെ.സുരേന്ദ്രൻ

 
bjp

ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനും 20 മന്ത്രിമാരും ചേർന്ന് കേരളത്തെ കൊള്ളയടിക്കുകയാണ്. ഏത് അവസരവും ഉപയോഗിച്ച് പണമുണ്ടാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കൊള്ളയ്ക്ക് പിന്നിലും മുഖ്യമന്ത്രിയുടെ കുടുംബമുണ്ട്. കേട്ടുകേൾവിയില്ലാത്ത അഴിമതിയാണ് ഇവിടെ നടക്കുന്നത്. ലൈഫ്മിഷൻ തട്ടിപ്പ്, എഐ ക്യാമറ തട്ടിപ്പ് തുടങ്ങി എല്ലാ അഴിമതിയിലും മുഖ്യമന്ത്രിക്ക് ബന്ധമുണ്ട്.
വിദേശത്തേക്ക് മുഖ്യമന്ത്രി പോകുന്നത് അഴിമതി മാത്രം ലക്ഷ്യമിട്ടാണ്. ശാസ്ത്രീയമായരീതിയിൽ എങ്ങനെ കൊള്ള നടത്താമെന്നാണ് മുഖ്യമന്ത്രി പരിശീലിക്കുന്നത്. ഇനിയൊരിക്കലും ഭരണത്തിൽ വരില്ലെന്ന് അറിയാവുന്നത് കൊണ്ട് നേരം വെളുക്കും വരെ കക്കുകയാണ് പിണറായി വിജയൻ. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊള്ള സർക്കാരാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.

വിലക്കയറ്റം ഇത്രയും രൂക്ഷമായ കാലഘട്ടമുണ്ടായിട്ടില്ല. കേന്ദ്രസർക്കാരിന്റെ ശക്തമായ ഇടപെടൽ കാരണം പണപ്പെരുപ്പം കുറഞ്ഞിട്ടും അതിന്റെ ഗുണം സംസ്ഥാനത്തിന് ലഭിക്കാത്തത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ്. യഥാ രാജാ തഥാ പ്രജ എന്ന പോലെ സിപിഎമ്മുകാരും പിടിച്ചുപറി നടത്തുകയാണ്. മയക്കുമരുന്ന് കച്ചവടത്തിന് പിടിയിലാവുന്നവർക്കെല്ലാം സിപിഎം ബന്ധമുണ്ട്. ക്രമസമാധാന നില തകർന്നത് പിണറായി സർക്കാരിന്റെ നേട്ടമാണ്. ഡോക്ടർ കൊല്ലപ്പെടുന്നു. ആളുകളെ തല്ലിക്കൊല്ലുന്നു. ബോട്ടപകടത്തിൽ ആളുകൾ മരിക്കുന്നു. എന്തിന് കാട്ടുപോത്ത് കുത്തി ജനങ്ങൾ മരണപ്പെടുകയാണ്. ഇവിടെ ആരുടെയും ജീവന് സുരക്ഷിതത്വം ഇല്ല. പൊലീസിനെ നിയന്ത്രിക്കുന്നത് ലോക്കൽ സിപിഎം നേതാക്കളാണ്. ഒരു നടപടിയുമെടുക്കാൻ പൊലീസിന് സാധിക്കുന്നില്ല.

എലത്തൂർ ട്രെയിൻ ആക്രമണം ശരിയായ രീതിയിൽ അന്വേഷിച്ചതാണ് വിജയൻ ഐപിഎസിനെ പുറത്താക്കാൻ കാരണമെന്ന് ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. കേസിന്റെ വാർത്ത കൊടുത്ത മാദ്ധ്യമപ്രവർത്തകർക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഈ സർക്കാർ എല്ലാ കാര്യത്തിലും പകവീട്ടുകയാണ്. പുണ്യം പൂങ്കാവനം എന്ന സ്കീം നടപ്പാക്കിയതും മൻകിബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ചതുമാണോ വിജയൻ ഐപിഎസിനെ പുറത്താക്കാൻ കാരണമായതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. കെട്ടിട നികുതി വർധനവ് ജനങ്ങളുടെ വീട് എന്ന സ്വപ്നത്തെ തകർക്കുന്നതാണ്. സർക്കാരിനെതിരായ കോൺഗ്രസിന്റെ പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിന്റെ ഉപകരാർ കിട്ടിയത് കോൺഗ്രസ് നേതാക്കൾക്കാണ്. അഴിമതിയുടെ കാര്യത്തിൽ ഇരുകൂട്ടരും പരസ്പരം സഹകരിക്കുകയാണ്. ജനങ്ങൾക്കൊപ്പം നിൽക്കുന്നത് ബിജെപി മാത്രമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.