ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണം; സംസ്ഥാനത്ത് ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ : പ്രതിപക്ഷ നേതാവ്

 
V D

മയക്ക് മരുന്ന് മാഫിയ തലസ്ഥാന നഗരിയില്‍ എത്രത്തോളം ശക്തമാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കരിമഠം കോളനിയിലെ അന്‍ഷാദിന്റെ കൊലപാതകം. ലഹരി മാഫിയ കുട്ടികളെ കണ്ണികളാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ചെറുപ്പക്കാരെ അണിനിരത്തിയ ആളായിരുന്നു അന്‍ഷാദ്. ലഹരി മാഫിയയുടെ ഭീഷണി സംബന്ധിച്ച് പൊലീസിനെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. കിലോക്കണക്കിന് മയക്ക് മരുന്ന് എവിടെയെങ്കിലും ഉണ്ടെങ്കില്‍ അറിയക്കണമെന്നാണ് പൊലീസും എക്‌സൈസും പരാതിപ്പെട്ട പ്രദേശവാസികളോട് പറയുന്നത്. അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടായ അനസ്ഥയാണ് അന്‍ഷാദിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. 

സംസ്ഥാനത്ത് ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷം നയിമസഭയിലും പുറത്തും നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ലഹരി മരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള ഒരു സംവിധാനവും സംസ്ഥാനത്തില്ല. രാഷ്ട്രീയ രക്ഷാകര്‍തൃത്വം ഉള്ളതുകൊണ്ടാണ് ലഹരി സംഘങ്ങള്‍ നിര്‍ഭയമായി പ്രവര്‍ത്തിക്കുന്നത്. 

കൊലപാതകത്തില്‍ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ട് ഗുണ്ടാ സംഘങ്ങള്‍ വീടുകള്‍ കയറിയിറങ്ങി ഭീഷണിപ്പെടുത്തുമ്പോഴും പൊലീസ് നേക്കിനില്‍ക്കുകയാണ്. ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോയിരിക്കുകയാണ്. ലഹരി മരുന്ന് വ്യാപനം തടയുന്നതിന് പകരം എക്‌സൈസ് മുഴുവന്‍ സമയങ്ങളിലും ബോധവത്ക്കരണ ക്ലാസുകളുമായി നടക്കുന്നു. കുഞ്ഞുങ്ങളെ പോലും കൊലയ്ക്ക് കൊടുക്കുന്ന ഗുരുതരമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ലഹിരി- ഗുണ്ടാ മാഫിയകള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമരവുമായി യു.ഡി.എഫ് മുന്നോട്ട് പോകും.