സ്റ്റിയറിങ് കമ്മിറ്റി യോഗം തുടങ്ങി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പില്ല; അധ്യക്ഷൻ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും

 
congress
കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് മുന്നോടിയായുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ആരംഭിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ പങ്കെടുക്കുന്നില്ല.

അതേസമയം കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഉണ്ടായേക്കില്ലെന്നാണ് വിവരം. അംഗങ്ങളെ നാമനിർദേശം ചെയ്യാനാണ് സാധ്യത. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തണമോയെന്ന കാര്യത്തിൽ സ്റ്റിയറിങ് കമ്മിറ്റിയിൽ അഭിപ്രായ ഭിന്നതയുണ്ടായതായാണ് റിപ്പോർട്ട്.

കമ്മിറ്റി അംഗങ്ങളിൽ ചിലർ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ തിരഞ്ഞെടുപ്പിന് പകരം പ്രവർത്തക സമിതി അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തണമെന്നായിരുന്നു ഭൂരിപക്ഷ നിലപാട്.25 അംഗ സമിതിയിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി എന്നിവർക്കു പുറമേ 23 ഒഴിവാണുള്ളത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും സമിതിയിൽ എത്തുമെന്ന് ഉറപ്പായതിനാൽ ഒഴിവുകളുടെ എണ്ണം 21 ആകും. പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് വേണോ എന്ന കാര്യത്തിൽ സ്റ്റിയറിങ് കമ്മിറ്റിയിൽ ഭിന്നതയുണ്ടായെന്നാണ് സൂചന. 1997ലാണ് അവസാനമായി പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.