ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നതില്‍ അഭിമാനം: മന്ത്രി വീണാ ജോര്‍ജ്

ആയുഷ് മേഖലയെപ്പറ്റി ജനങ്ങള്‍ക്ക് അടുത്തറിയാന്‍ പുതിയ സംരംഭങ്ങള്‍
 
veena

കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോകുന്നുത്. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പ്രചോദനമായ പ്രവര്‍ത്തനങ്ങളാണ് ആയുഷ് വകുപ്പ് നടത്തുന്നത്. സര്‍ക്കാര്‍ മേഖലയേയും സ്വകാര്യ മേഖലയേയും കോര്‍ത്തിണക്കി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മേഖലയെപ്പറ്റി ജനങ്ങള്‍ക്ക് അടുത്തറിയാനായുള്ള പുതിയ വെബ്‌സൈറ്റിന്റേയും പ്രസിദ്ധീകണങ്ങളുടേയും പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന ആയുഷ് വകുപ്പിന് കീഴില്‍ ഒരു കേന്ദ്രീകൃത ഐഇസി വിങ്ങ് സജ്ജമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അതില്‍ പ്രമുഖമായ ഒന്ന് ആശാ പ്രവര്‍ത്തകര്‍ക്കായുള്ള പരിശീലന കൈപ്പുസ്തകം ആണ്. സംസ്ഥാനത്ത് നിലവില്‍ 520 'ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍' പ്രവര്‍ത്തിച്ചു വരുന്നു. നടപ്പുവര്‍ഷം പുതിയ 80 കേന്ദ്രങ്ങള്‍ കൂടി ഇത്തരത്തില്‍ നവീകരിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങള്‍ വഴി, മാതൃ - ശിശു ആരോഗ്യം, സമഗ്ര കൗമാരാരോഗ്യം, ക്രിയാത്മകമായ വാര്‍ദ്ധക്യം, എന്നിവയെ ലക്ഷ്യമാക്കി പ്രത്യേകമായ സേവനങ്ങള്‍ ആയുഷ് സമ്പ്രദായങ്ങള്‍ മുഖേന നല്‍കുവാന്‍ പദ്ധതിയിട്ടിരിക്കുന്നു. ഈ സ്ഥാപനങ്ങള്‍ വഴി സാമൂഹ്യതലത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ കേന്ദ്രത്തിലും നിലവിലുള്ള 5 ആശമാരെ നിയോഗിച്ചിട്ടുണ്ട്. അത്തരത്തില്‍ നിയോഗിച്ച ആശമാര്‍ക്ക് ആയുഷ് ചികിത്സാ ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന പരിശീലനത്തിനുള്ള മൊഡ്യൂളാണ് ''ആയുഷ് ആശ കൈപുസ്തകം''. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ആധികാരിക കൈപ്പുസ്തകം തയ്യാറാക്കുന്നത്.

സംസ്ഥാന ആയുഷിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് വളരെ പ്രസക്തവും ആധികാരികവുമായ ഒരു വെബ്‌സൈറ്റ് ആയുഷ് മിഷന്‍ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ സവിശേഷമായ ആയുര്‍വേദവും ഹോമിയോപ്പതിയും യോഗയും സിദ്ധയും യുനാനിയും അടങ്ങുന്ന ആയുഷ് ചികിത്സകളുടെ പെരുമ ലോകശ്രദ്ധ ഏറ്റുവാങ്ങുന്ന ഈ കാലഘട്ടത്തില്‍, പ്രസ്തുത വെബ്‌സൈറ്റ് കേരളത്തില്‍ നടക്കുന്ന സവിശേഷവും നൂതനവുമായ എല്ലാ ആയുഷ് പ്രവര്‍ത്തനങ്ങളിലേക്കും തുറക്കുന്ന ഒരു ജാലകമായി പൊതുജനങ്ങളുടെ മുന്നില്‍ ഉണ്ടാകും.കേരളത്തിലെ വിവിധ ആയുഷ് ചികിത്സാ വിജയ വീഥികളെപ്പറ്റിയും ആശയങ്ങളെപ്പറ്റിയും മറ്റുമുള്ള സമഗ്രവിവരങ്ങള്‍ 'സ്വാസ്ഥ്യ' മാസികയിലെ ലേഖനങ്ങളിലൂടെ ലോകമെമ്പാടും എത്തിക്കുവാന്‍ സാധിക്കും.സംസ്ഥാനത്തിന്റെ ആയുഷ് വിജയ മാതൃകകളായ, ജനനി, സ്‌പോര്‍ട്‌സ് ആയുര്‍വേദ, ആയുഷ് യോഗാ ക്ലബ്ബുകള്‍ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളെ ലോകത്തിനുമുന്നില്‍ പരിചയപെടുത്തുന്നതാണ് അവബോധ വീഡോയോകള്‍.

കര്‍ക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിനെ കുറിച്ചുള്ള അറിവ് നല്‍കുവാനും നാഷണല്‍ ആയുഷ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലെ കേരളമെമ്പാടുമുള്ള ഡോക്ടര്‍മാരുടെ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് 'അറിയാം കര്‍ക്കിടകത്തിലെ ആരോഗ്യം' എന്ന പുസ്തകം.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. എം.എന്‍. വിജയാംബിക, ഐ.എസ്.എം. ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, എന്‍.എച്ച്.എം. സോഷ്യല്‍ ഹെഡ് സീന, ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഹോമിയോപ്പതി മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. എ.എസ്. ഷീല, പ്രോഗ്രാം മാനേജര്‍മാരായ ഡോ. പി.ആര്‍. സജി, ഡോ. ജയനാരായണന്‍ എന്നിവര്‍ പങ്കൈടുത്തു.