വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് പൊതുഅദാലത്ത് സംഘടിപ്പിക്കും: വനിത കമ്മിഷന്‍ അധ്യക്ഷ

 
women

സീരിയല്‍, തോട്ടം തൊഴിലാളികള്‍, ഹോം നഴ്‌സ്, ലോട്ടറി തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനായി ജില്ലകളില്‍ പൊതു അദാലത്ത് സംഘടിപ്പിക്കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ. 


    ഓരോ മേഖലയിലെയും പ്രത്യേകമായിട്ടുള്ള പ്രശ്‌നങ്ങള്‍ പൊതുഅദാലത്തിലൂടെ കണ്ടെത്തുകയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കാണുകയുമാണ് വനിത കമ്മിഷന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപികമാരുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിന് കോഴിക്കോട് ജില്ലയില്‍ അടുത്തമാസം പൊതു അദാലത്ത് സംഘടിപ്പിക്കുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.   
 കോഴിക്കോട് ജില്ലാതല അദാലത്തില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. ആകെ 47 പരാതികള്‍ പരിഗണിച്ചു. മൂന്ന് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. 25 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി. ഒരു പരാതി ജാഗ്രത സമിതിയുടെ റിപ്പോര്‍ട്ടിനായും മറ്റൊന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പരിഗണനയ്ക്കായും നല്‍കി. 


    അദാലത്തില്‍ വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, അഡ്വ. വി.ടി. ലിസി, അഡ്വ. റീന സുകുമാരന്‍,  കൗണ്‍സിലര്‍മാര്‍, വനിത കമ്മിഷന്‍ ജീവനക്കാരായ ലക്ഷ്മി തമ്പാന്‍, റ്റി.ആര്‍. ജയന്തി തുടങ്ങിയവര്‍ പങ്കെടുത്തു.