സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന കത്ത് ചോര്‍ച്ച വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേഷ് കൃഷ്ണ.

 
raj

സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന കത്ത് ചോര്‍ച്ച വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേഷ് കൃഷ്ണ. വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെതിരെയാണ് രാജേഷ് കൃഷ്ണ ഫേസ്ബുക്കിലൂടെ തുറന്നടിച്ചത്. പുറത്ത് വന്ന കത്ത് രഹസ്യ രേഖയല്ലെന്നും ഷെര്‍ഷാദ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ കത്ത് പങ്കുവെച്ചിരുന്നുവെന്നും തെളിവില്ലാതെ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും താനിപ്പോഴും സിപിഎം അംഗമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജേഷ് കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു.


  സിപിഎമ്മിലെ പുതിയ കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ ഭാര്യ രത്തീന. ഷെര്‍ഷാദിന്റെ വാദങ്ങള്‍ തള്ളിയാണ് മുന്‍ ഭാര്യയുടെ പ്രതികരണം. ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ടതാണെന്നും എംവി ഗോവിന്ദനും മകനുമായി തനിക്ക് പരിചയം ഇല്ലെന്നും രത്തീന ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. തോമസ് ഐസക് ഇടപെട്ടത് വീടിനു ജപ്തി ഭീഷണി വന്നപ്പോഴാണെന്നും തോമസ് ഐസക് ഇടപെട്ട് സാവകാശം നല്‍കിയിട്ടും ഷെര്‍ഷാദ് പണം അടക്കാതെ മുങ്ങിയെന്നും രതീന ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

 സിപിഎം കത്ത് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണ വിധേയനായ ആളെ എല്ലാവര്‍ക്കും അറിയാമെന്നും മദ്രാസില്‍ ഒരു കമ്പനി ഉണ്ടാക്കി അതിലേക്ക് പണം സമാഹരിക്കുകയായിരുന്നുവെന്നും ഹവാലയും റിവേഴ്സ് ഹവാലയും ഉണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

 സിപിഎമ്മിലെ പരാതിക്കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞ് മാറി എം ബി രാജേഷ്. നാല് കൊല്ലമായി വാട്സപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ വിവാദമാക്കുന്നതെന്ന് എം ബി രാജേഷ് പരിഹസിച്ചു. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

സിപിഎമ്മിലെ പുതിയ കത്ത് വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദുവും തോമസ് ഐസക്കും. തലശ്ശേരിയിലെ വ്യവസായിയുടെ വെളിപ്പെടുത്തല്‍ എല്ലാം അസംബന്ധമാണെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. വിവാദ കത്ത് ചോര്‍ന്നു കിട്ടി എന്നാണ് പറയുന്നതെന്നും ആരോപണം ഉന്നയിച്ച ആള്‍ തന്നെ മാസങ്ങള്‍ക്ക് മുന്‍പ് ഫേസ് ബുക്കില്‍ ഇട്ട കത്ത് അല്ലെ അതെന്നും അതെങ്ങനെ രഹസ്യ രേഖയാകുമെന്നും ചോദിച്ചു തോമസ് ഐസക് രാജേഷ് കൃഷ്ണയെ അറിയാമെന്നും വിളിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.