മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടി; ആർഷോയുടെ വാദങ്ങൾ തള്ളി പരീക്ഷാവിഭാഗം

 
sfi



എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ വാദങ്ങൾ തള്ളി മഹാരാജാസ് കോളജിലെ പരീക്ഷാവിഭാഗം. നാലാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടിയെന്ന പി.എം.ആർഷയുടെ വാദം തെറ്റാണ്. മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടുകയും പരീക്ഷയ്‌ക്ക് റജിസ്റ്റർ ചെയ്യുകയും ചെയ്തെന്ന് പരീക്ഷാ കൺട്രോളറുടെ പ്രാഥമിക റിപ്പോർട്ടിലുണ്ട്. ജൂനിയർ വിദ്യാർഥികൾക്കൊപ്പമുള്ള ഫലം ക്രമക്കേടെന്നാണ് ആർഷോ വാദിച്ചത്.  

അതേസമയം, പുനഃപ്രവേശനം നേടിയത് നാലാം സെമസ്റ്ററിൽ തന്നെയെന്ന് ആർഷോ പറഞ്ഞു. 2020 ബാച്ചിൽ മൂന്നാം സെമസ്റ്റർ‍ പരീക്ഷ ഫീസ് അടച്ച് രജിസ്റ്റർ ചെയ്തിരുന്നു. ഫീസ് അടച്ച രേഖ ഉൾപ്പെടെ എല്ലാം കോളജിൽ ലഭ്യമാവണം. മൂന്നാം സെമസ്റ്ററിൽ ഇയർ ഔട്ടായാൽ എങ്ങനെ റഗുലർ പരീക്ഷ എഴുതാനാവും? വകുപ്പ് മേധാവിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ആർഷോ പറഞ്ഞു.

വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കെഎസ്‌യു നേതാക്കള്‍ പറഞ്ഞു.വ്യാജരേഖ ചമയ്ക്കാന്‍ വിദ്യയെ സഹായിച്ചത് പി.എം. ആര്‍ഷോ ആണ്. കോളജിന്റെ വ്യാജ സീല്‍ ഇവരുടെ പക്കല്‍ ഉണ്ടെന്നും കെഎസ്‌യു ആരോപിച്ചു. വ്യാജ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ എക്‌സാം കണ്‍ട്രോളര്‍ക്കെതിരെ നടപടി വേണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.