റബറിന് കിലോക്ക് 250 രൂപ ഉറപ്പാക്കണം: കേരള കോൺഗ്രസ് എം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

 
KSM

റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാൻ  മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട്  കേരളാ കോണ്‍ഗ്രസ് (എം) പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കൾ  ചെയർമാൻ ജോസ് കെ മാണി എം പി യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക്    നിവേദനം  നൽകി.

കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട റബര്‍ കര്‍ഷകരും 5 ലക്ഷത്തോളം വരുന്ന റബര്‍ ടാപ്പിംഗ് തൊഴിലാളികളും ആയിരകണക്കിന് ചെറുകിട റബര്‍ വ്യാപാരികളും റബര്‍ വിലയിടിന് മൂലം ദുരിതത്തിലാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ റബര്‍ വിലസ്ഥിരതാഫണ്ടിലേക്ക് 600 കോടി രൂപ നീക്കിവെച്ചതും റബറിന്റെ താങ്ങുവില കിലോയ്ക്ക് 170 രൂപയാക്കി ഉയര്‍ത്തിയതും സ്വാഗതാര്‍ഹമാണ്. എങ്കിലും റബര്‍കര്‍ഷകര്‍ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.


കേരളത്തില്‍ റബര്‍ കൃഷി ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. റബര്‍കൃഷിയുമായി മുന്നോട്ടുപോയാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന കര്‍ഷകരുടെ ആശങ്ക പരിഹരിക്കപ്പെടണം.  മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാന്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു.. 250 രൂപയെങ്കിലും ഉറപ്പാക്കിയില്ലെങ്കില്‍ കര്‍ഷകര്‍ റബര്‍ കൃഷി തന്നെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകും.

കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ റബര്‍ കമ്പനികളില്‍ നിന്നും ഈടാക്കാന്‍ നിശ്ചയിച്ചിട്ടുള്ള നഷ്ടപരിഹാരതുക ലഭ്യമാക്കുന്നത് സംബന്ധിച്ച കേസ്  സുപ്രിംകോടതി മുമ്പാകെ നടന്നുവരുകയാണ്. ഇതിൽ സംസ്ഥാനത്തെ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കണം.    


1947 ലെ റബര്‍ ആക്ട് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പരിഷ്‌ക്കരിക്കുന്ന നിയമത്തില്‍ റബറിന്റെ അടിസ്ഥാന വില ഉറപ്പുവരുത്താന്‍ ക്ലോസ് ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടതാണ്. നിലവിലെ നിയമപ്രകാരം റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് സാധാരണ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങള്‍ കൊടുക്കുവാന്‍ വ്യവസ്ഥയില്ല. പുതിയ നിയമത്തില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുവാനുള്ള നിയമവ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നല്‍കേണ്ടതാണെന്നും നിവേദനത്തിൽ അഭ്യര്‍ത്ഥിച്ചു. അനുകൂലമായ  നടപടികൾ സ്വീകരിക്കാമെന്ന്  മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ജോസ് കെ മാണി അറിയിച്ചു.

ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ്  ഡോ.എൻ.ജയരാജ്, തോമസ് ചാഴികാടൻ എം പി, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ  ജോർജ്,എം എൽ എ മാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായണൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.