സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ എസ്എഫ്ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തം: കെ.സുരേന്ദ്രൻ

 
bjp

പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ എസ്എഫ്ഐ- പോപ്പുലർഫ്രണ്ട് ബന്ധം വ്യക്തമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർഫ്രണ്ടുകാരാണ് എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന പലരുമെന്ന് നേരത്തെ തന്നെ അറിയാവുന്നതാണ്. ക്യാമ്പസ് ഫ്രണ്ട് ഏതാണ് എസ്എഫ്ഐ ഏതാണെന്ന് മനസിലാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമായിരിക്കുകയാണെന്നും പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിന് ഇൻതിഫാദ് എന്ന ഇസ്ലാമിക ഭീകരസംഘടനയുടെ പേര് കൊടുത്തത്. പിഎഫ്ഐ നിരോധനത്തിന് മുമ്പ് തന്നെ ഇത് പ്രകടമായിരുന്നു. എസ്എഫ്ഐ നേതാവായിരുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭിമന്യുവിന്റെ കൊലപാതകത്തിൽ സിപിഎം പോപ്പുലർ ഫ്രണ്ടിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അന്ന് പ്രതികളെ രക്ഷിച്ചത് സിപിഎമ്മാണ്. മുസ്ലിം വോട്ടിന് വേണ്ടി ഏതറ്റം വരെയും സിപിഎം പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ പ്രതികളായ എസ്എഫ്ഐ നേതാക്കൾ പൊലീസിന്റെ സഹായത്തോടെയാണ് ഒളിവിൽ കഴിയുന്നത്. സഖാവ് കരീമിനെ കരിംക്കയായി കോഴിക്കോട് അവതരിപ്പിക്കുകയാണ് സിപിഎം.

ഗവർണർ എസ്എഫ്ഐക്കാരെ ക്രമിനലുകൾ എന്ന് വിളിച്ചത് ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മുസ്ലിം പെൺകുട്ടിയുമായി സംസാരിച്ചതാണോ സിദ്ധാർത്ഥ് ചെയ്ത കുറ്റം? സദാചാര പൊലീസായി മാറുകയാണ് എസ്എഫ്ഐ. എങ്ങോട്ടാണ് കേരളത്തെ ഇവർ കൊണ്ടുപോകുന്നത്? അടിയന്തരമായി കൊലപാതക കുറ്റം ചുമത്തി മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യണം. കേരളത്തിലെ സംഭവ വികാസങ്ങൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽ കൊണ്ടുവരും. ഇതൊരു സാധാരണ കൊലപാതകമല്ല. ഇതിന്റെ പിന്നിൽ വർഗീയ താത്പര്യങ്ങളുണ്ട്. സാംസ്കാരിക നായകൻമാരുടെ വായിൽ പഴമാണോ? ഉത്തരേന്ത്യയിൽ പക്ഷി കറണ്ട് അടിച്ച് ചത്താൽ പ്രതിഷേധിക്കുന്നവരാണിവർ. കേരളത്തിലെ സർവ്വകലാശാലകളിൽ ഇനി സിപിഎമ്മിന്റെ പഴയ കളികളൊന്നും നടക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷൻ വികെ സജീവൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.