കപ്പല്‍ സര്‍വ്വീസ് : പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഏജന്‍സി

 
vasavan

 കടല്‍ വഴിയുളള ചരക്ക് നീക്കത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്,  സംസ്ഥാനത്തെ നോണ്‍ മേജര്‍ പോര്‍ട്ടുകള്‍ വികസിപ്പിക്കുന്നതിനായി മാരിടൈം ബോര്‍ഡ്  നടപടികള്‍ തുടങ്ങിയതായി മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ  അറിയിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍, വിഴിഞ്ഞം തുറമുഖങ്ങളില്‍ ചരക്ക് ഗതാഗതത്തിന് വേണ്ട ബെര്‍ത്ത്, ക്രെയിനുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ബേപ്പൂരില്‍ 11.8 കോടി രൂപ ചെലവില്‍ ആഴം വര്‍ദ്ധിപ്പിക്കുന്നതിന് അനുമതി നല്‍കി. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. തുറമുഖത്തിന്റെ ആഴം 5.5 മീറ്ററാക്കാനാണ് ഇപ്പോഴത്തെ നടപടി. തുടര്‍ന്ന് ആഴം 8 മീറ്ററായി വര്‍ദ്ധിപ്പിക്കുവാനും പദ്ധതിയുണ്ട്. കൊല്ലം തുറമുഖത്ത് കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയിലുള്‍പ്പെടുത്തി 101 മീറ്റര്‍ നീളത്തില്‍ ഒരു ബര്‍ത്ത് പണി കഴിപ്പിച്ചിട്ടുണ്ട്. കൊല്ലത്തിന് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സ്റ്റാറ്റസ് ലഭിക്കുന്നതിന് വേണ്ടി അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും, ഗേറ്റ് കോംപ്ലക്‌സിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി വരുന്നു.  കേന്ദ്ര ഏജന്‍സികള്‍ ഇവിടെ സന്ദര്‍ശനം നടത്തി അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ വിലയിരുത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഇവിടെ ഐ സി പി നടപടികള്‍ പൂര്‍ത്തീകരിക്കും. കൊല്ലത്ത് നിലവിലുള്ള ക്രെയിനുകള്‍ക്ക് പുറമെ സ്റ്റാന്റ് ബൈ ക്രെയിനുകളും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. 


 പൊന്നാനിയില്‍ ഒരു മള്‍ട്ടി പര്‍പ്പസ് ബര്‍ത്ത് പണിയുന്നതിനുള്ള പ്രാഥമിക പഠനം നടത്തുവാന്‍ സെന്റര്‍ ഫോര്‍ മാനേജെന്റ് സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.പി.ആര്‍ തയ്യാറാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളില്‍  ഐ എസ് പി എസ് കോഡ് പ്രകാരമുള്ള അംഗീകാരം ലഭിക്കുന്നതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളും അനുബന്ധ സൗകര്യങ്ങളും നടത്തി വരികയാണ്. അഴീക്കല്‍ പോര്‍ട്ടില്‍ കപ്പല്‍ ചാനല്‍ ആഴം കൂട്ടുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. കൊല്ലം, അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഒരു തീരദേശ കപ്പല്‍ സര്‍വ്വീസ് ആരംഭിച്ചെങ്കിലും ആദായകരമല്ലാത്തതിനാല്‍ ആ കമ്പനി സര്‍വ്വീസ് നിര്‍ത്തിയിരുന്നു. ആ തീരദേശ കപ്പല്‍ സര്‍വ്വീസ് ആദായകരമാക്കുന്നത് സംബന്ധിച്ചുള്ള പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഒരു ഏജന്‍സിയെ ചുമതലപ്പെടുത്തുവാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്ന് മന്ത്രി പറഞ്ഞു.