വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു: മന്ത്രി എ കെ ശശീന്ദ്രന്‍

 
sasi

വന്യജീവി സംഘര്‍ഷ മരണങ്ങളുടെ കണക്കുകള്‍ പെരുപ്പിച്ചുകാട്ടി വനംവകുപ്പിനെ ജനങ്ങളുടെ 
ശത്രുക്കളാക്കാന്‍ ചിലകേന്ദ്രങ്ങള്‍ ഗൂഢശ്രമം നടത്തുന്നതായി മന്ത്രി എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജൂലൈ ഒന്നു മുതല്‍ ഏഴ് വരെ സംസ്ഥാന വനംവകുപ്പ് സംഘടിപ്പിക്കുന്ന വനമഹോത്സവം-2024 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വനംആസ്ഥാനത്ത് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 
വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വകുപ്പിന്റെ ഉദ്യേശശുദ്ധിയോടെയുള്ള പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ ഒരാള്‍ പോലും മരിക്കാന്‍ പാടില്ല എന്നാണ് വകുപ്പിന്റെ നിലപാട്. 2016 മുതല്‍ 2024 വരെയുള്ള വന്യജീവി സംഘര്‍ഷം മരണങ്ങളുടെ കണക്ക് പെരുപ്പിച്ച് കാണിച്ചാണ് പലപ്പോഴും ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നത്. ഇക്കാലയളവിലെ ആകെ മരണങ്ങളായി പറയുന്ന 848 പേരില്‍  573 പേരും നാട്ടിലെ പാമ്പുകടിയേറ്റാണ് മരണപ്പെട്ടതെന്ന സത്യം പലപ്പോഴും മറച്ചുവയ്ക്കുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതോടൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും നടത്തേണ്ടതുണ്ട്. മനുഷ്യജീവന്‍ സംരക്ഷിക്കുന്നതോടൊപ്പം വനം-വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തലും വനംവകുപ്പിന്റെ ചുമതലയാണ്. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തിയാണ് വനപാലകര്‍ ഈ ജോലി നിര്‍വഹിക്കുന്നത്. പക്ഷേ അവരുടെ വിലപ്പെട്ട സേവനം പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല, ഇതിന് മാറ്റം വരണം. 
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തില്‍ വനസംരക്ഷണത്തിന്റെ പ്രാധാന്യം വലുതാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വനമഹോത്സവം പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വനശ്രീ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഡീ. ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ അധ്യക്ഷത വഹിച്ചു. 
വനമഹോത്സവത്തോടനുബന്ധിച്ച് നിരവധി കര്‍മ്മ പരിപാടികളാണ് വകുപ്പ് രൂപം നല്‍കിയിട്ടുള്ളത്. പരിസ്ഥിതി പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ വനവത്ക്കരണം, പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എന്നീ പ്രധാനപ്പെട്ട പദ്ധതികള്‍ക്കുപുറമെ സര്‍ക്കിള്‍, ഡിവിഷന്‍, റെയിഞ്ച് തലങ്ങളിലും നിരവധി പരിപാടികള്‍ വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. രാജ്യ-രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഉള്‍പ്പെടുത്തിക്കൊണ്ട് 'മയില്‍പ്പീലി' എന്ന പേരില്‍ പരി സ്ഥിതി ഫിലിംഫെസ്റ്റിവലും വനമഹോല്‍സവത്തിലുള്‍പ്പെടുത്തി സംഘടിപ്പിക്കുന്നുണ്ട്. 


ചടങ്ങില്‍ വനമിത്ര പുരസ്‌കാര വിതരണം, മികച്ച വിദ്യാവനത്തിനുള്ള അവാര്‍ഡ് വിതരണം, പുതിയ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ്, കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങളെ കുറിച്ചുള്ള കോഫി ടേബിള്‍ ബുക്കിന്റെ പ്രകാശനം എന്നിവ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു.  സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ പരിസ്ഥിതി ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. മികച്ച നഗരവനത്തിനുള്ള അവാര്‍ഡ് വിതരണം അഡീ. ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍ നിര്‍വഹിച്ചു.  വനം മേധാവിയും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ ഗംഗാസിംഗ്  വനമഹോത്സവ സന്ദേശം നല്‍കി. വനം വാച്ചര്‍മരുടെ സേവനങ്ങളും ചുമതലകളും എന്ന കൈപുസ്തകത്തിന്റെ പ്രകാശനം അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എഫ്.ബി.എ.) ഡോ. പി. പുകഴേന്തിയും വനമഹോല്‍സവം-2024 ബുക്ക്ലെറ്റ് പ്രകാശനം അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്‍സ്) ഡോ. എല്‍. ചന്ദ്രശേഖറും നിര്‍വഹിച്ചു. 


ഹോക് സോഫ്റ്റ് വെയര്‍ കൈമാറല്‍ അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം) പ്രമോദ് ജി. കൃഷ്ണനും സൗജന്യ നാച്വര്‍ ക്യാമ്പ് ഇ-പോര്‍ട്ടല്‍ ആപ് ഉദ്ഘാടനം അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഇ.ആന്റ് റ്റി. ഡബ്ല്യു.) ജസ്റ്റിന്‍ മോഹനും സര്‍പ്പ ബുക്ക്ലെറ്റ് പ്രകാശനം  വഴുതക്കാട് വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാറും നിര്‍വഹിച്ചു. 

പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ   ഡി ജയപ്രസാദ്    സ്വാഗതവും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി & സോഷ്യല്‍ ഫോറസ്ട്രി)ഡോ സഞ്ജയന്‍ കുമാര്‍ കൃതജ്ഞതയും പറഞ്ഞു. ജനപ്രതിനിധികള്‍, വനം വകുപ്പുദ്യോഗസ്ഥര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.