മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ലോകായുക്ത വിധി പറയാതെ ഫുൾബെഞ്ചിന് വിട്ടു
 
C M

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വക മാറ്റിയ കേസിൽ   മുഖ്യമന്ത്രിക്ക് താൽക്കാലിക ആശ്വാസം. കേസ് മൂന്നംഗ വിശാല ബെഞ്ചിന് വിട്ടു. ലോകായുക്തയും ഉപലോകായുക്തയും ഭിന്നിപ്പുള്ള സാഹചര്യത്തില്‍ മൂന്നാമതൊരു ജഡ്ജിയെ കൂടി ഉള്‍പ്പെടുത്തി. ജസ്റ്റിസ്സുമാരായ സിറിയക് ജോസഫും ഹാറൂണ്‍ റഷീദുമാണ് വിധി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വക മാറ്റിയത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകായുക്ത വിധി. അഴിമതിയും സ്വജനപക്ഷപാതവും തെളിഞ്ഞാൽ പൊതുപ്രവർത്തകൻ വഹിക്കുന്ന പദവി ഒഴിയേണ്ടിവരുമെന്ന ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരമുള്ള കേസിലാണ് വിധി. 

കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദമായിരുന്നു. പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് വീണ്ടും പരിഗണിച്ചത്. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍ എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍.

പരേതരായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായര്‍, എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍ തുടങ്ങിയവരുടെ കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്നും വഴിവിട്ട് സഹായം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. പണം അനുവദിക്കുന്നതില്‍ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. 2018 സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ 2022 മാര്‍ച്ച് 18നാണ് വാദം പൂര്‍ത്തിയായത്.