മുഖ്യമന്ത്രിയുടെ ഓഫീസ് ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയത് സ്വന്തക്കാരെ രക്ഷിക്കാന്‍

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമ നടപടി സ്വീകരിക്കട്ടെ
 
V D

ബ്രഹ്‌മപുരം വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിതല യോഗം നിരാശപ്പെടുത്തുന്നതാണ്. രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതി മാറ്റി ഉറവിടത്തില്‍ മാലിന്യം സംസ്‌ക്കരിക്കണമെന്ന പുതിയ രീതി മാത്രമാണ് മുന്നോട്ട് വച്ചത്. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയാണ്. തീ എന്ന് അണയ്ക്കും എന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ല. ഒന്‍പതാം ദിവസവും തീ കത്തുകയാണ്. അപകടകരമായ വിഷാംശങ്ങള്‍ ചേര്‍ന്ന പുക നിറഞ്ഞതിനാല്‍ കൊച്ചിയില്‍ ഇന്ന് സൂര്യന്‍ ഉദിച്ചത് 9 മണിക്കാണ്. ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ പുക. എന്നിട്ടും ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പഠനം നടത്താന്‍ പോലും സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ആരോഗ്യവകുപ്പ് 100 ബെഡ്ഡുമായി ജനറല്‍ ആശുപത്രിയില്‍ കാത്തിരിക്കുകയാണ്. കോവിഡ് മഹാമാരി വന്നതു പോലെയല്ല ഇപ്പോഴത്തെ സാഹചര്യത്തെ നേരിടേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തീ അണയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൃത്രിമ മഴ ഉള്‍പ്പെടെ എത്രയോ മാര്‍ഗങ്ങളുണ്ട്. അതിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ ആലോചിക്കുന്നില്ല. തീ എപ്പോള്‍ നില്‍ക്കുമോ അപ്പോള്‍ നില്‍ക്കട്ടേയെന്ന നിലപാടിലാണ്. ഇക്കാര്യത്തില്‍ ഒരു ക്രൈസിസ് മാനേജ്‌മെന്റും സര്‍ക്കാരിനില്ല.

മാലിന്യം പെട്രോള്‍ ഒഴിച്ച കത്തിച്ചെന്നത് ക്രിമിനല്‍ കുറ്റമാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പറയുന്നത്. ഈ 9 ദിവസവും കമ്മിഷണര്‍ എവിടെയായിരുന്നു? തെളിവുകള്‍ നശിപ്പിക്കുന്നതിന് മുന്‍പ് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമായിരുന്നു. പ്രാഥമിക അന്വേഷണം നടത്താന്‍ 9 ദിവസമായിട്ടും കഴിയാത്തതിന് കാരണം പ്രതികള്‍ വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു പരിഹാരവുമില്ലാതെ മന്ത്രിതല യോഗം അവസാനിച്ചത് നിരാശാജനകമാണ്.

അന്വേഷണം നടത്താതെ തീപിടിത്തത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫീസിന് എങ്ങനെയാണ് കിട്ടിയത്? സ്വന്തക്കാരെ രക്ഷിക്കാന്‍ ആകാശത്ത് നിന്നോ പറക്കും തളികയില്‍ നിന്നോ തീ ഇട്ടെന്നൊക്കെ ഭാവിയില്‍ കണ്ടെത്തിയേക്കാം. അന്വേഷണം നടക്കുമ്പോള്‍ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിഗമനത്തില്‍ എത്തുന്നത്. അതുതന്നെ അന്വേഷണത്തെ സ്വാധീനിക്കുന്നതാണ്. പതിനായിരക്കണക്കിന് ജനങ്ങളെ ഉത്കണ്ഠയിലാക്കിയ വിഷയത്തില്‍ അന്വേഷണം നടന്നേ മതിയാകൂ. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും അഴിമതിയും തീപിടിത്തത്തിന് പിന്നിലുണ്ട്. മാലിന്യം മാറ്റാനോ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നേരിടാനോ ഉള്ള സംവിധാനങ്ങള്‍ ഒന്നുമില്ല. തീ പിടിത്തം ഉണ്ടായ അതേ ദിവസത്തെ പദ്ധതിയാണ് ഒന്‍പതാം ദിനത്തിലും നടപ്പാക്കുന്നത്.

സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ച ഷാജ് കിരണ്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ പേരും നേരത്തെ പുറത്ത് വന്നിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും എ.ഡി.ജി.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ ഷാജ് കിരണിനെ പൊലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തി നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടറെ മാറ്റിയത്. നിലവിലെ വെളിപ്പെടുത്തലില്‍ പ്രാഥമികമായി സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. അവരുടെ വെളിപ്പെടുത്തല്‍ തെറ്റാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കട്ടേ. എത്രയോ വെളിപ്പെടുത്തലുകളുണ്ടായി. എന്നിട്ടും നിയമ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്. നിയമനടപടി സ്വീകരിച്ചാല്‍ അവര്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ്. ഷാജ് കിരണിനെ ഉപയോഗിച്ച് സര്‍ക്കാരും പൊലീസും സ്വപ്നയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വീണ്ടും ജയിലിലാകുകയും അഡീഷണല്‍ പി.എസിനെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാന്‍ വീണ്ടും ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


നിലവിലെ സാഹചര്യത്തില്‍ സിനിമയുടെ കാര്യം സംസാരിക്കാന്‍ പോയെന്നു പറയുന്നത് വിശ്വസനീയമല്ല. സാമാന്യം ബുദ്ധിയെ വെല്ലുവിളിക്കലാണ്. വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയും എം.വി ഗോവിന്ദനുമാണ് മറുപടി പറയേണ്ടത്. ആരോപണം തെറ്റാണെങ്കില്‍ നിയമനടപടി സ്വീകരിക്കണം. നേരത്തെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മാനനഷ്ട നോട്ടീസ് പോലും അയച്ചില്ല. അതിന് പകരം സ്വപ്നയെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമിച്ചത്. വിജേഷ് പിള്ളയുമായി ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയരാണ്. എം.വി ഗോവിന്ദനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് മാധ്യമങ്ങളും അന്വേഷിക്കട്ടേ. പണ്ട് സി.ഡി കണ്ടെത്താന്‍ നിങ്ങളും കോയമ്പത്തൂരിലേക്ക് പോയവരല്ലേ.