കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണം; ജനത്തെ പഴിചാരരുത്: വി.മുരളീധരൻ

 
murali

അടൂർ പ്രകാശിന്‍റേയും വി.ജോയിയുടേയും ആരോപണങ്ങൾക്ക്  മറുപടിയുമായി വി.മുരളീധരൻ.  പണമൊഴുക്കി വോട്ട് വാങ്ങിയെന്ന് ആരോപണം ഉന്നയിക്കുന്നവർ തെളിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണം. ഹിന്ദുവോട്ടർമാരുടെ ഇടയിൽ ചാഞ്ചല്യമുണ്ടാക്കി എന്നുപറയുന്ന സിപിഎം, ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസിലാക്കാതെ എതിർസ്ഥാനാർത്ഥികൾ ആറ്റിങ്ങലിലെ വോട്ടർമാരെ മോശക്കാരാക്കുന്നുവെന്നും വി.മുരളീധരൻ വിമര്‍ശിച്ചു.

സ്വന്തം നിയമസഭ മണ്ഡലങ്ങളിൽപ്പോലും വോട്ടർമാർ തിരസ്കരിച്ചതിന് സിപിഎം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നരേന്ദ്രമോദിയുടെ പദ്ധതികളെ ജനം സ്വീകരിച്ചതും അഴിമതിക്കെതിരായ ജനവികാരവും ''കാരണഭൂതന്‍റെ'' കൊള്ളയോടുള്ള അമർഷവുമാണ് ആറ്റിങ്ങലില്‍ തനിക്ക് ചരിത്രമുന്നേറ്റം സാധ്യമാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽമേളകളിലും കേന്ദ്രധനമന്ത്രി പങ്കെടുത്ത പരിപാടികളിലുമെല്ലാം സിറ്റിംഗ് എംപി അടൂര്‍ പ്രകാശിന്  ക്ഷണമുണ്ടായിരുന്നു. അന്ന്  തിരിഞ്ഞുനോക്കാത്തയാള്‍ ഇന്ന് ആരോപണവുമായി വന്നിരിക്കുകയാണ്. 

ഒരു കോർപ്പറേറ്റുകളുടേയും  മാധ്യമങ്ങളുടെയും  യുട്യൂബർമാരുടെയും പിന്തുണയില്ലാതെ ആണ് ആറ്റിങ്ങലില്‍ ബിജെപി മത്സരത്തിനിറങ്ങിയതെന്ന് മുരളീധരന്‍ പറഞ്ഞു.
ശക്തമായ ത്രികോണ മത്സരം കാഴ്ചവക്കാനും ഏഴ് ശതമാനം വോട്ടുയർത്താനും സാധിച്ചു.  2019ലെ പ്രകടനം ബിജെപിക്ക് സാധ്യമല്ല എന്ന പ്രവചനങ്ങള്‍ തെറ്റി.  അതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും മണ്ഡലത്തിൽത്തന്നെ തുടരുമെന്നും വി.മുരളീധരൻ പ്രതികരിച്ചു.