സൈബർ കുറ്റകൃത്യങ്ങളുടെ വേഗത സാങ്കേതിക മാറ്റത്തിന് അനുപാതികമാകുന്നു; ഗവർണർ

 
gov

സാങ്കേതിക രംഗത്ത് വിപ്ലവങ്ങൾ ഉണ്ടാകുമ്പോഴും സൈബർ കുറ്റങ്ങൾ അത്രയേറെ വേഗത്തിൽ പടരുന്നുവെന്ന് ഗവർണർ ആരീഫ് മുഹമ്മദ്ഖാൻ പറഞ്ഞു.  അത് കൊണ്ട് സൈബർ രംഗത്ത് മാറ്റങ്ങൾ വളരെവേഗം അപ്പ്ഡേറ്റ് ചെയ്ത് മുന്നേറേണ്ട അവസ്ഥ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടക്കുന്ന രാജ്യാന്തര സൈബർ കോൺഫറൻസായ കൊക്കൂണിന്റെ പതിനാറാം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ വളരെയധികം വേഗത്തിൽ  വികസിക്കുകയും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറവും അതിന്റെ  ഉപയോഗവും ദുരുപയോഗവും  അനുദിനം വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. 
അതിനാൽ, ഇത്തരം കാര്യത്തിൽ രാജ്യാന്തര തലത്തിൽ തന്നെ ഇതിന് വേണ്ട സഹകരണം അത്യാവശ്യമാണെന്നും ഗവർണർ അഭിപ്രായപ്പെട്ടു.  ഇൻഫർമേഷൻ സെക്യൂരിറ്റി, ഡാറ്റ പ്രൈവസി, സൈബർ ഫോറൻസിക്‌സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ പിന്തുണ കൊക്കൂണിലൂടെ നേടിയെടുക്കുന്നതിലുള്ള സന്തോഷവും ഗവർണർ അറിയിച്ചു. 

പ്രതിരോധ സേനയുടെ ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ആസ്തികൾ സംരക്ഷിക്കുന്നതിനും പ്രതിരോധിക്കുന്നതിനും, സൈബർ യുദ്ധത്തിനുള്ള ഏതൊരു ശ്രമവും തടയുന്നതിനുമായി സൈബർ ഗ്രൂപ്പുകൾ സജ്ജമാണ്. ആ തലത്തിലാകണം എല്ലാവരും പ്രവർത്തിക്കേണ്ടത്.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ വന്നതോടെ  ആരെങ്കിലും യന്ത്ര ബുദ്ധിയിൽ ശക്തനാകുന്നുവോ അവർ ലോകത്തെ നിയന്ത്രിക്കും. അതിനാൽ സാങ്കേതിക വിദ്യയിൽ ശക്തമാകുകയാണ് വേണ്ടത്.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രായമായവർ അത്ഭുതത്തോടെ കാണുമ്പോൾ , ഡിജിറ്റൽ യുഗത്തിൽ ജനിക്കുന്ന കുട്ടികൾക്ക്, അവ കളിപ്പാട്ടങ്ങൾ പോലെയാണ്,  മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾ അക്ഷരമാല പഠിക്കുന്നതിന് മുമ്പു തന്നെ  അവരുടെ മാതാപിതാക്കൾ ഗാഡ്‌ജെറ്റ് ശീലമാക്കുന്നതാണ് കാണാൻ കഴിയുന്നത്.
 ഇലക്ട്രോണിക്, ഡിജിറ്റൽ ഉപകരണങ്ങൾ വിനോദത്തിന്റെയും കളിയുടെയും വിദ്യാഭ്യാസത്തിന്റെയും നിർവചനം മാറ്റി എഴുതിയതായും ഗവർണർ പറഞ്ഞു.

കുട്ടികൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രധാന ഉപയോക്താക്കളായതിനാൽ, സൈബർഹാക്കിംഗ്, സൈബർ ഭീഷണിപ്പെടുത്തൽ, ചൈൽഡ് പോണോഗ്രാഫി, ഓൺലൈൻ ബാലക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയ  സൈബർ ദുരുപയോഗങ്ങൾക്ക് അവർ ഇരയാകുന്നുണ്ട്. അതിനെ തടയിടുന്നതിന് വേണ്ടി കൊക്കൂൺ നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹാമാണെന്നും ഗവർണർ പറഞ്ഞു.


കെ.എൻ ഉണ്ണിക്കൃഷ്ണൻ  എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർ.ബി.ഐ ചീഫ് ജനറൽ മാനേജർ തെക്കേ കടമ്പത്ത് രാജൻ, നാഷണൽ സൈബർ സെക്യൂരിറ്റി കോ ഓർഡിനേറ്റർ ലഫ്. ജനറൽ എം.യു നായർ,  ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസ് എന്നിവർ സംസാരിച്ചു.