ഉന്നത വിദ്യാഭ്യാസ രംഗത്ത് തിരുവനന്തപുരത്തെ ഒരു ബ്രാൻഡാക്കി മാറ്റുമെന്ന് രാജീവ് ചന്ദ്രശേഖർ

 
bjp

- അറിവിനൊപ്പം നൈപുണ്യ വികസനവും അനിവാര്യം


- വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ മേഖലയുമായി കൈകോർക്കണം

തിരുവനന്തപുരത്തെ അടുത്ത അഞ്ചുവർഷത്തിനകം രാജ്യത്തെ മുൻനിര വിജ്ഞാന നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന പുതിയ വിദ്യാഭ്യാസ മാതൃക സ്കൂൾ തലം തൊട്ട് നടപ്പിലാക്കുമെന്നും തിരുവനന്തുപരത്തെ വിദ്യാഭ്യാസ വികസന സാധ്യതകളെ കുറിച്ച് സംഘടിപ്പിച്ച പൊതുചർച്ചയിൽ സംസാരിക്കവെ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ അംബാസഡർ ടി.പി ശ്രീനിവാസൻ മോഡറേറ്റായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായും വിദ്യാർത്ഥികളുമായി രാജീവ് ചന്ദ്രശേഖർ സംവദിച്ചു.

ഗേവഷണം, നൂതനാശയം, വിദ്യാഭ്യാസം എന്നിവയിലൂന്നിയുള്ള വികസനമാണ് തിരുവനന്തപുരത്തിന് വേണ്ടത്. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന വിദ്യാഭ്യാസ രീതി പുതിയ കാലത്ത് അനിവാര്യമാണ്. സ്കൂൾ തലം തൊട്ട് തന്നെ മാറ്റങ്ങളാരംഭിക്കണം. നഗരത്തിലെ 30 സ്കൂളുകളെ മികവുറ്റ സ്ക്കൂളുകളാക്കുമെന്നും ക്രമേണ ഗ്രാമങ്ങളിലെ സ്കൂളുകളിലേക്കും ഈ വികസനം വ്യാപിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.  

സാങ്കേതികവിദ്യാ രംഗത്ത് മെയ്ഡ് ഇൻ ജപാൻ എന്നു പറയുന്നതുപോലെ വിദ്യാഭ്യാസ രംഗത്ത് എജുക്കേറ്റഡ് ഇൻ തിരുവനന്തപുരം എന്നത് ഒരു സവിശേഷതയാക്കി മാറ്റണമെന്നും അതിനു സാധിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് വ്യവസായ മേഖലയുടെ സഹകരണം കൂടി ആവശ്യമാണ്. നൈപുണ്യത്തിന്റെ മാനങ്ങൾ അനുദിനം മാറിക്കൊണ്ടിരിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിച്ചാലെ നിലനിൽപ്പുള്ളൂവെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.