ഊരുമിത്രം പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

വീടുകളിലെ പ്രസവങ്ങള്‍ കുറയ്ക്കാന്‍ ഹാംലെറ്റ് ആശമാര്‍ സഹായിച്ചു
 
veena

 ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരുടെ സേവനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 11 ജില്ലകളിലായി ഇതുവരെ 536 ഊരുമിത്രങ്ങള്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ രണ്ട് ഘട്ട പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഊരുമിത്രം (ഹാംലെറ്റ് ആശ) പദ്ധതി കൂടുതല്‍ ശക്തമായി നടപ്പിലാക്കുന്നതിനുള്ള നടപടികളാണ് നടന്നു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഊരുകളില്‍ പ്രവര്‍ത്തിക്കുന്ന ആശാ പ്രവര്‍ത്തകരുടെ സംഗമമായ 'ഹാംലൈറ്റ് ആശ സംഗമം' തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തില്‍ വീടുകളിലെ പ്രസവങ്ങളും മാതൃ, ശിശുമരണ നിരക്കും കുറയ്ക്കാന്‍ ഏറ്റവുമധികം പങ്കുവഹിച്ചവരാണ് ഹാംലെറ്റ് ആശമാര്‍. വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ കൃത്യമായി ആദിവാസിമേഖലയിലെ ഗുണഭോക്താളില്‍ എത്തിക്കുക പലപ്പോഴും ശ്രമകരമായ ജോലിയാണ്.

pix

ഊരുമിത്രം പദ്ധതി നടപ്പാക്കിയ ശേഷം ആദ്യമായാണ് ആശമാരുടെ ഇത്രവലിയ സംഗമം നടക്കുന്നത്. അവരവവരുടെ ഊരിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ ആശമാര്‍ക്ക് കഴിയും. പ്രത്യേകിച്ചും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഹാംലെറ്റ് ആശമാര്‍ക്ക് കൃത്യമായി മനസിലാക്കാനാകും. പ്രവര്‍ത്തന മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഹാംലെറ്റ് ആശ മൊഡ്യൂള്‍ മൂന്നിന്റെ പ്രകാശനവും വീഡിയോ പ്രകാശനവും, ആശ ഐഇസി കിറ്റ്, ആശമാരുടെ പ്രഥമശുശ്രൂക്ഷാ കിറ്റായ കരുതല്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. വിവിധ ജില്ലകളില്‍ നിന്നെത്തിയ ആശമാര്‍ തനത് വേഷത്തിലും ഭാഷയിലും കലാപരിപാടികള്‍ അവതരിപ്പിച്ചു. മന്ത്രി വീണാ ജോര്‍ജ് അവരോടൊപ്പം ഒത്തുചേര്‍ന്നു.


ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനായി. എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ മൃണ്‍മയി ജോഷി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ഷിബുലാല്‍, എന്‍എച്ച്എം സോഷ്യല്‍ ഡെവലപ്‌മെന്റ് ഹെഡ് കെ.എം. സീന എന്നിവരും പങ്കെടുത്തു.