ബിജെപി നേതാക്കളുടെ സന്ദര്‍ശനം പ്രഹസനംഃ കെ സുധാകരന്‍ എംപി

 
Kpcc

പ്രധാനമന്ത്രി ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയം സന്ദര്‍ശിച്ചതും കേരളത്തിലെ ബിഷപ്പ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും  ബിജെപി നേതാക്കള്‍ നടത്തിയ സന്ദര്‍ശനവും വെറും പ്രഹസനമാണെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംഘപരിവാരങ്ങള്‍ ക്രൈസ്തവര്‍ക്കെരിരേ നടത്തുന്ന അതിക്രമങ്ങള്‍ തുടരുമ്പോള്‍  ഇത്തരം നാടകങ്ങള്‍ തെരഞ്ഞെടുപ്പ് സ്‌പെഷലായി മാത്രമേ കാണാന്‍ സാധിക്കൂ. യഥാര്‍ത്ഥത്തില്‍ ഒരു വിശുദ്ധദിനത്തെ ബിജെപിക്കാര്‍ കളങ്കപ്പെടുത്തുകയാണു ചെയ്തത്. 

റബറിന് 300 രൂപയാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവുമായി ബിജെപി നേതാക്കള്‍ ബിഷപ്പുമാരെ സന്ദര്‍ശിക്കുമെന്നാണ് താന്‍ കരുതിയത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ ആത്മാര്‍ത്ഥയോടെ അഭിസംബോധന ചെയ്യുന്നതിനു പകരം അവരുടെ നിസഹായവസ്ഥയെ ചൂഷണം ചെയ്ത് വ്യാജവാഗ്ദാനങ്ങളും മോഹനസ്വപ്‌നങ്ങളും നല്കി വോട്ടിന്റെ അടിസ്ഥാനത്തിലുള്ള ക്രയവിക്രയമാക്കി മാറ്റാനാണ് ബിജെപി  ശ്രമിക്കുന്നത്.  ക്രൈസ്തവര്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഇനി തുടരില്ലെന്ന ഉറപ്പെങ്കിലും അവര്‍ നല്കുമെന്നു പ്രതീക്ഷിച്ചിരുന്നു. അയല്‍സംസ്ഥാനമായ കര്‍ണാടകയിലെ ബിജെപി മന്ത്രി മുനിരത്‌ന ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണമെന്നു ആക്രോശിച്ചതിനെ അപലപിക്കാന്‍ പോലും പ്രധാനമന്ത്രിക്കോ കേരളത്തിലെ ബിജെപി നേതാക്കള്‍ക്കോ കഴിഞ്ഞില്ലെന്നു സുധാകരന്‍ പറഞ്ഞു. 

സംഘപരിവാരങ്ങളുടെ ക്രൈസ്തവ പീഡനത്തിനെതിരേ  വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട രാജ്യത്തെ 93 റിട്ട ഐഎഎസ്/ ഐപിഎസ്/ ഐഎഫ്എസ് ഉന്നതോദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത്  അദ്ദേഹം കണ്ടതായി പോലും നടിച്ചില്ല. ക്രൈസ്തവര്‍ രാഷ്ട്രത്തിനു നല്കുന്ന സംഭാവനകളെ ഇതില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് 1000 ക്രൈസ്തവ ആശുപത്രികളാണ് സേവനനിരതരായി രംഗത്തുവന്നത്.  ക്രൈസ്തവര്‍ വലിയ തോതില്‍  മതപരിവര്‍ത്തനം നടത്തുന്നെന്ന്  സംഘപരിവാരങ്ങള്‍ വിമര്‍ശിക്കുമ്പോഴും 1951 മുതല്‍ ക്രൈസ്തവര്‍  ജനസംഖ്യയുടെ 2.3 ശതമാനമായി തുടരുന്നു. ക്രൈസ്തവര്‍ക്കെതിരേ 2020ല്‍ 279 ഉം 2021ല്‍ 505ഉം 2022ല്‍ 511ഉം അക്രമങ്ങള്‍ അരങ്ങേറി. ഇതിനെതിരേ പ്രധാനമന്ത്രി ശബ്ദമുയര്‍ത്തണം എന്നാണ് ഉന്നതഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. 

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കണം എന്ന അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന സംഘപരിവാരങ്ങള്‍ക്ക് ഒരിക്കലും മറ്റു ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.