സെമി ബർത്തിന് തൊട്ടടുത്ത്; ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യയ്ക്ക് ആവേശ ജയം

ആവേശം അവസാന പന്തുവരെ നീണ്ട ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ. മഴ കളിമുടക്കിയ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട ബംഗ്ലാദേശിനെതിരേ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.14 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന നുറുള്‍ ഹുസൈന്‍ അവസാന പന്ത് വരെ ഇന്ത്യയെ വിറപ്പിച്ചു. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നുറുള്‍ ഹുസൈനും ടസ്‌കിന്‍ അഹമ്മദിനും 14 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.14 പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്ന നുറുള്‍ ഹുസൈന്‍ അവസാന പന്ത് വരെ ഇന്ത്യയെ വിറപ്പിച്ചു. അര്‍ഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നുറുള്‍ ഹുസൈനും ടസ്‌കിന്‍ അഹമ്മദിനും 14 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ഇടയ്ക്ക് മഴ കളിമുടക്കിയതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. 16 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശിന് നേടാനായത് 145 റണ്‍സ് മാത്രം.ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച സിംബാബ്‌വെയുമായാണ് ഇന്ത്യയുടെ അവസാന സൂപ്പര്‍ 12 മത്സരം. ഇതില്‍ ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും.ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍ ലിറ്റണ്‍ ദാസ് സമ്മാനിച്ചത്. വെറും 21 പന്തില്‍ നിന്ന് 50 തികച്ച താരം ആദ്യ ആറ് ഓവറില്‍ ബംഗ്ലാദേശ് സ്‌കോര്‍ 60-ല്‍ എത്തിച്ചു. എന്നാല്‍ ഇന്നിങ്‌സ് ഏഴ് ഓവര്‍ പിന്നിട്ടതിനു പിന്നാലെ മഴയെത്തി. ഈ സമയം ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. മഴമാറി മത്സരം പുനരാരംഭിച്ചതോടെ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുനര്‍നിശ്ചയിച്ചു.
പിന്നാലെ ഏട്ടാം ഓവറില്‍ കെ.എല്‍ രാഹുലിന്റെ ത്രോയില്‍ ലിറ്റണ്‍ ദാസ് റണ്ണൗട്ടായി. 27 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 60 റണ്‍സെടുത്താണ് താരം പുറത്തായത്.പിന്നീട് കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശിന് വിക്കറ്റുകള്‍ നഷ്ടമായി. 10-ാം ഓവറില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ (21) മുഹമ്മദ് ഷമി മടക്കി. അഫിഫ് ഹുസൈന്‍ (3), യാസിര്‍ അലി (1), മൊസാദെക് ഹുസൈന്‍ (6) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെ ബംഗ്ലാദേശ് പ്രതിരോധത്തിലായി. ഇതിനിടെ 12 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒന്നിച്ച നുറുള്‍ ഹുസൈന്‍ - ടസ്‌കിന്‍ അഹമ്മദ് സഖ്യം ഇന്ത്യയുടെ നെഞ്ചില്‍ തീകോരിയിട്ടു. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്തിയ ഈ സഖ്യം 37 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ടസ്‌കിന്‍ ഏഴ് പന്തില്‍ നിന്ന് 12 റണ്‍സോടെ പുറത്താകാതെ നിന്നു.ഇന്ത്യയ്ക്കായി അര്‍ഷ്ദീപും ഹാര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു.ഈ ലോകകപ്പിലെ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ കോലി 44 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.32 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്തു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2) നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രാഹുല്‍ - വിരാട് കോലി സഖ്യം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്‌സ് ട്രാക്കിലാക്കി. ഇതിനിടെ 31 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി.തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 30 റണ്‍സെടുത്തു.തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേഷ് കാര്‍ത്തിക്ക് (7), അക്ഷര്‍ പട്ടേല്‍ (7) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അശ്വിന്‍ ആറ് പന്തില്‍ നിന്ന് 13 റണ്‍സെടുത്തു.ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റെടുത്തു.നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ദീപക് ഹൂഡയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി.