ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

 
india
india
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ജയം. 7 വിക്കറ്റിനാണ് ജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടായി.

100 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും ശിഖര്‍ ധവാനും ആദ്യ വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്ത് മികച്ച തുടക്കം സമ്മാനിച്ചു. എന്നാല്‍ ഏഴാം ഓവറിലെ ആദ്യ പന്തില്‍ ധവാന്‍ റണ്‍ ഔട്ടായി. അനാവശ്യ റണ്ണിന് ശ്രമിച്ച ധവാനെ മാര്‍ക്കോ യാന്‍സണ്‍ റണ്‍ ഔട്ടാക്കി. 14 പന്തുകളില്‍ നിന്ന് എട്ടുറണ്‍സാണ് ഇന്ത്യന്‍ നായകന്റെ സമ്പാദ്യം

ധവാന് പകരം ഇഷാന്‍ കിഷനാണ് ക്രീസിലെത്തിയത്. ഇഷാനെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ അനായാസം റണ്‍സ് കണ്ടെത്തി. എന്നാല്‍ ടീം സ്‌കോര്‍ 58-ല്‍ നില്‍ക്കേ കിഷനും വീണു. ഇമാദ് ഫോര്‍ട്യൂയിന്റെ പന്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച കിഷന്റെ ശ്രമം പാളി. പന്ത് ബാറ്റിലുരസി വിക്കറ്റ് കീപ്പര്‍ ഡി കോക്കിന്റെ കൈയ്യിലെത്തി. 18 പന്തുകളില്‍ നിന്ന് 10 റണ്‍സാണ് കിഷന്റെ സമ്പാദ്യം.

കിഷന് പകരം വന്ന ശ്രേയസ് അയ്യര്‍ അനായാസം ബാറ്റുവീശിയതോടെ ഇന്ത്യ വിജയത്തിലേക്ക് കുതിച്ചു. എന്നാല്‍ വിജയത്തിന് തൊട്ടുമുന്നില്‍ വെച്ച് ഗില്‍ പുറത്തായി. അര്‍ധസെഞ്ചുറിയും താരത്തിന് നഷ്ടമായി. 57 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയുടെ സഹായത്തോടെ 49 റണ്‍സെടുത്ത ഗില്ലിനെ ലുങ്കി എന്‍ഗിഡി വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഗില്ലിന് പകരം മലയാളിതാരം സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. താരം രണ്ട് റണ്‍സ് നേടി പുറത്താവാതെ നിന്നു. സിക്‌സടിച്ചുകൊണ്ട് ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ വിജയറണ്‍ കുറിച്ചു. ശ്രേയസ് 23 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 28 റണ്‍സെടുത്ത് അപരാജിതനായി നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമാദ് ഫോര്‍ട്യൂയിനും ലുങ്കി എന്‍ഗിഡിയും ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ 27.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടാക്കി. 34 റണ്‍സെടുത്ത ഹെയ്ന്റിച്ച് ക്ലാസനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വെറും മൂന്നുപേര്‍മാത്രമാണ് രണ്ടക്കം കണ്ടത്. സ്പിന്നര്‍മാരാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതല്‍ തന്നെ തിരിച്ചടി നേരിട്ടു. ടീം സ്‌കോര്‍ ഏഴുറണ്‍സില്‍ നില്‍ക്കെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ വാഷിങ്ടണ്‍ സുന്ദര്‍ പുറത്താക്കി. 10 പന്തില്‍ ആറുറണ്‍സെടുത്ത ഡി കോക്കിനെ സുന്ദര്‍ ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ മറ്റൊരു ഓപ്പണറായ ജാന്നേമാന്‍ മലാനും പുറത്തായി. 15 റണ്‍സെടുത്ത മലാനെ മുഹമ്മദ് സിറാജ് ആവേശ് ഖാന്റെ കൈയ്യിലെത്തിച്ചു. സിറാജിന്റെ ഷോര്‍ട്ട് പിച്ച് ബോള്‍ നേരിടുന്നതില്‍ താരം പിഴവുവരുത്തി.

പിന്നാലെ വന്ന റീസ ഹെന്‍ഡ്രിക്‌സും (3) എയ്ഡന്‍ മാര്‍ക്രവും (9) അപകടകാരിയായ ഡേവിഡ് മില്ലറും (7) ആന്‍ഡില്‍ ഫെലുക്വായോയും (5) നിലയുറപ്പിക്കുംമുന്‍പ് പുറത്തായതോടെ ദക്ഷിണാഫ്രിക്ക വലിയ തകര്‍ച്ചയിലേക്ക് വീണു. വെറും 71 റണ്‍സെടുക്കുന്നതിനിടെ ആറുവിക്കറ്റുകള്‍ നിലംപൊത്തി.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഹെന്റിച്ച് ക്ലാസന്‍ പിടിച്ചുനിന്നു. മികച്ച ഷോട്ടുകളുമായി താരം കളം നിറഞ്ഞു. എന്നാല്‍ ക്ലാസനും ടീമിനെ രക്ഷിക്കാനായില്ല. 41 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 34 റണ്‍സെടുത്ത ക്ലാസനെ ഷഹബാസ് അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 93 റണ്‍സിന് ഏഴുവിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നാട് വന്ന ഇമാദ് ഫോര്‍ട്യൂയിനെയും (1) ആന്റിച്ച് നോര്‍ക്യെയെയും (0) അടുത്തടുത്ത പന്തുകളില്‍ മടക്കി കുല്‍ദീപ് യാദവ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തു. ടീം സ്‌കോര്‍ 99-ല്‍ നില്‍ക്കേ അവസാന പ്രതീക്ഷയായിരുന്ന മാര്‍ക്കോ യാന്‍സണെയും വീഴ്ത്തി കുല്‍ദീപ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. യാന്‍സണ്‍ 14 റണ്‍സെടുത്ത് പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലോവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.