ഖത്തര്‍ ലോകകപ്പ്; മത്സരങ്ങള്‍ കാണെനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍
ഖത്തര്‍ ലോകകപ്പ് ടിക്കറ്റുകള്‍ക്ക് റെക്കോർഡ് വില്‍പ്പന; താമസക്കാർക്ക് പരമ്പരാഗത ടെന്‍റുകള്‍ മുതല്‍
ഏഷ്യയിലേക്ക് എത്തുന്ന രണ്ടാമത്തെ ഫുട്‌ബോള്‍ ലോകകപ്പിനാണ് ഖത്തര്‍ വേദിയാകുന്നത്. അങ്ങനെ നിരവധി പ്രത്യേകതകളാണ് ഈ ലോകകപ്പിനുള്ളത്. അതിനാല്‍ അറബ് ലോകത്ത് ആദ്യമായി എത്തുന്ന ഫുട്‌ബോള്‍ ലോകകപ്പ് നിരവധി ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ഫുട്‌ബോള്‍ മത്സരം കാണാനായി മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ ഖത്തറിലെത്തും. അതിനാല്‍ ഖത്തറിലെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും ചര്‍ച്ചയായിത്തുടങ്ങി.ഖത്തര്‍ ലോകകപ്പിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായിട്ടാണ് വിവരം. മദ്യം, മയക്കു മരുന്ന് എന്നിവക്കൊപ്പം വിവേഹേതര ലൈംഗികതക്കും ഖത്തര്‍ വിലക്കേര്‍പ്പെടുത്തിയെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്. ഖത്തറിലെ നിയമമനുസരിച്ച് വിവാഹേതര ലൈംഗികത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിനാല്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ അല്ലാത്തവര്‍ക്ക് ഹോട്ടലുകളില്‍ നിയന്ത്രണം നേരിടാം.
മത്സരത്തിനെത്തുന്നവര്‍ കടുത്ത നിരീക്ഷണത്തിലായിരിക്കുമെന്നാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്ന സൂചന. കാണികള്‍ താമസിക്കുന്ന ഹോട്ടലിലും നിയന്ത്രണമുണ്ടാകും. നിയമവിരുദ്ധമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കും. ഇതോടൊപ്പം സ്വവര്‍ഗ ലൈംഗികതക്കും ശിക്ഷ ലഭിക്കും. മദ്യപാന പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് വിവരം. അതേസമയം ലോകകപ്പിലെ നിയന്ത്രണങ്ങളോട് കടുത്ത വിമര്‍ശനമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുണ്ടായിട്ടുള്ളത്. അതിനാല്‍ ഖത്തര്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊടുക്കുമോ എന്നും വരും ദിവസങ്ങളില്‍ മാത്രമാണ് അറിയാന്‍ കഴിയു.
ഖത്തര്‍ ലോകകപ്പില്‍ 1.2 മില്യന്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി ചീഫ് ഓര്‍ഗനൈസര്‍ ഹസ്സന്‍ അല്‍ ഥാവദി. ലോകകപ്പ് ടിക്കറ്റ് വില്‍പ്പനയില്‍ ഇത് റെക്കോര്‍ഡാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓണ്‍ലൈനായി 40 മില്യന്‍ ആവശ്യക്കാരാണ് ടിക്കറ്റിനായി അപേക്ഷിച്ചത്. ഖത്തര്‍ ലോകകപ്പിന എത്താന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫിഫക്കും സ്‌പോണ്‍സര്‍മാര്‍ക്കുമായി ഒരു മില്യന്‍ ടിക്കറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. മത്സരം കാണാനെത്തുന്നവര്‍ക്ക് 130,000 മുറികളാണ് ഹോട്ടലുകളില്‍ സജ്ജമാക്കിയിരിക്കുന്നത്. 1,000 പരമ്പരാഗത ടെന്റുകളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍-ഡിസംബര്‍ മാസമാണ് ഖത്തറില്‍ ലോകകപ്പ് നടക്കുന്നത്. എട്ട് സ്റ്റേഡിയത്തിലായി നടക്കുന്ന ലോകകപ്പിനെക്കുറിച്ച് നിരവധി ആശങ്കകള്‍ വിവിധ രാജ്യങ്ങളിലുള്ളവര്‍ പങ്കുവെക്കുന്നുണ്ട്. 2.4 മില്യനാണ് പ്രധാന നഗരമായ ദോഹയിലെ ജനസംഖ്യ. 32 ടീമുകള്‍ മത്സരിക്കുന്ന ലോകത്തെ ഏറ്റവും വലിയ ടൂര്‍ണമെന്റിനുവേണ്ട ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെയുണ്ടോ എന്ന ചര്‍ച്ച സജീവമാണ്. ഓരോ കളിക്കും ഒരു ലക്ഷത്തിനടുത്ത് കാണികളെത്തും. മാത്രമല്ല പല സ്റ്റേഡിയങ്ങളും അടുത്തടുത്തുമാണ്. അതിനാല്‍ ദോഹയിലേക്ക് കാണികള്‍ മാത്രമായി ലക്ഷക്കണക്കിനാളുകള്‍ എത്തുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം 80,000 ടിക്കറ്റ് മാത്രമുള്ള ഫിഫാ ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ 30 ലക്ഷമാണ് അപേക്ഷകള്‍. ഡിസംബര്‍ 18ന് ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ലാറ്റിനമേരിക്കന്‍ ടീമുകളായ അര്‍ജന്റീന മെക്‌സിക്കോ മത്സരത്തിനാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരെന്നാണ് ലഭിക്കുന്ന വിവരം. 25 ലക്ഷം പേരാണ് ഈ മത്സരത്തിന് അപേക്ഷിച്ചിരിക്കുന്നത്. നവംബര്‍ 26ന് ലൂസൈല്‍ സ്റ്റേഡിയത്തിലാണ് ഈ മത്സരവും. ഗ്രൂപ്പ് ഘട്ടത്തിലെ ഇംഗ്ലണ്ട് യു എസ് മത്സരത്തിനും അപേക്ഷകരുടെ തള്ളിക്കയറ്റമാണ്. 15 ലക്ഷത്തിന് മുകളിലാണ് അപേക്ഷകര്‍. 60,000 മാത്രമാണ് ഈ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി.