യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും
Sep 6, 2022, 10:20 IST
യുവേഫ ചാമ്പ്യൻസ് ലീഗില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. പിഎസ്‌ജി, യുവന്‍റസ് പോരാട്ടമാണ് ആദ്യ ദിവസത്തെ പ്രധാന മത്സരം.യൂറോപ്യന്‍ ഫുട്ബോളിലെ പുതിയ ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്ക് വിവിധ വേദികളില്‍ ഇന്ന് തുടക്കമാകും. ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പിഎസ്‌ജിക്ക് ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരക്ക് പിഎസ്ജിയുടെ മൈതാനത്താണ് മത്സരം. ഉഗ്രന്‍ ഫോമിലുള്ള ലിയോണല്‍ മെസി, നെയ്‌മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ ത്രയത്തിലാണ് പിഎസ്‌ജിയുടെ പ്രതീക്ഷയത്രയും. ലീഗ് വണ്ണില്‍ തോല്‍വി അറിയാതെ ഗോള്‍ അടിച്ചുകൂട്ടിയാണ് പിഎസ്‌ജി സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുന്നത്.ഈ സീസണില്‍ യുവന്‍റസിലേക്ക് ചേക്കേറിയ എഞ്ചല്‍ ഡി മരിയയും ലിയാന്‍ഡ്രോ പരേഡസും പിഎസ്‌ജിയുടെ മൈതാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ആദ്യപാദ മത്സരത്തിനുണ്ട്. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യൻമാരായ റയല്‍ മാഡ്രിഡ്, സെല്‍റ്റിക്കിനെയും പ്രീമിയര്‍ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റര്‍ സിറ്റി, സെവിയയെയും ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ എ സി മിലാന്‍, ആര്‍ ബി സാല്‍സ്ബര്‍ഗിനെയും നേരിടും. മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി രാത്രി പത്തേകാലിന് തുടങ്ങുന്ന മത്സരത്തില്‍ ഡൈനമോ സാഗ്രബിനെയും ബൊറുസ്യ ഡോര്‍ട്ട്മുണ്ട്, ഡെന്‍മാര്‍ക്ക് ക്ലബ് എഫ് സി കോപ്പന്‍ഹേഗനെയും നേരിടും.ചാമ്പ്യൻസ് ലീഗില്‍ ലാ ലീഗ വമ്പന്‍മാരായ റയല്‍ മാഡ്രിഡാണ് നിലവിലെ ജേതാക്കള്‍. കഴിഞ്ഞ സീസണിലെ കലാശപ്പോരില്‍ ഗോള്‍ബാറിന് കീഴെ കൈവല കെട്ടി കോര്‍ട്വാ ലിവര്‍പൂളിനെ വരച്ചുനിര്‍ത്തിയപ്പോള്‍ വിനീഷ്യസ് ജൂനിയറിന്‍റെ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗില്‍ 14-ാം കിരീടം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഏഴാം കിരീടത്തിനായുള്ള ലിവര്‍പൂളിന്‍റെ കാത്തിരിപ്പ് തുടരുകയാണ്.