ലളിതമായ ചടങ്ങുകളോടെ പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ സംസ്കാരം ഇന്ന് നടക്കും

 
pp

പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍റെ ശവസംസ്കാരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുക. ഫ്രാൻസിസ് മാർപാപ്പ ചടങ്ങിൽ നേതൃത്വം വഹിക്കും. ലളിതമായ ചടങ്ങുകൾ മതിയെന്ന എമരിറ്റസിന്‍റെ ആഗ്രഹം കണക്കിലെടുക്കും. ഒരു ലക്ഷത്തിലധികം ആളുകളാണ് അവസാനമായി പോപ്പിനെ കാണാൻ എത്തിയത്. 

സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നാല് ദിവസം എമരിറ്റസിന്‍റെ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ഓരോ മണിക്കൂറിലും ആയിരക്കണക്കിനാളുകൾ പോപ്പിനെ അവസാനമായി ഒരു നോക്ക് കാണാൻ വന്നു. കേരളത്തിൽ നിന്നും സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കും. 

ബെനഡിക്ട് പതിനാറാമൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ഒരു വ്യക്തിയായിരുന്നു. ജോസഫ് റാറ്റ്സിംഗർ എന്നായിരുന്നു പേര്. 1927 ഏപ്രിൽ 16-ൻ ജർമ്മനിയിലെ ബവേറിയയിൽ ജനിച്ചു. 16-ാം വയസ്സിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ വ്യോമസേനയിൽ അസിസ്റ്റന്‍റായിരുന്നു.

യുദ്ധസമയത്ത്, അമേരിക്കൻ സൈന്യം അദ്ദേഹത്തെ പിടികൂടുകയും യുദ്ധത്തടവുകാരനായി മാറുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം, റാറ്റ്സിംഗർ 1945 ൽ സഹോദരനോടൊപ്പം സെമിനാരി കരിയർ ആരംഭിച്ചു. 1951-ൽ അദ്ദേഹം പുരോഹിതനായി നിയമിതനായി. 1962-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ കൊളോൺ ആർച്ചിലെ ബിഷപ്പിന്‍റെ ഉപദേഷ്ടാവായി. ഈ കാലയളവിലാണ് അദ്ദേഹം സഭയുടെ പരിഷ്കർത്താക്കളിൽ ഒരാളായി അറിയപ്പെട്ടത്. ജനനനിയന്ത്രണം, സ്വവർഗലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം കടുത്ത നിലപാടാണ് സ്വീകരിച്ചത്.