പിന്മാറാതെ റഷ്യയും വഴങ്ങാതെ ഉക്രൈനും; യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം

 
pp

 ലോകരാഷ്ട്രീയത്തെയും സമ്പദ് വ്യവസ്ഥയെയും മാറ്റിമറിച്ച റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം. പിന്മാറാൻ റഷ്യയും വഴങ്ങാൻ ഉക്രൈനും തയ്യാറല്ലാത്തതിനാൽ യുദ്ധം ഇനിയും നീളാനാണ് സാധ്യത. ഏതൊരു യുദ്ധത്തിലുമെന്നപോലെ, ഉക്രൈൻ യുദ്ധത്തിന്‍റെയും ശേഷിപ്പുകൾ ദശലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യരുടെ കണ്ണീരാണ്.

യുദ്ധമേഖലയിലെ നിരീക്ഷകരുടെ അഭിപ്രായത്തിൽ, കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം ഏകദേശം 200,000 ആണ്. ഉക്രൈനിൽ മാത്രം കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 8,000 ആണെന്നും കണക്കാക്കപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധം അവസാനിപ്പിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും നടക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഉക്രേനിയൻ മണ്ണിൽ നടക്കുന്ന എല്ലാ അതിക്രമങ്ങൾക്കും റഷ്യയെ കൊണ്ട് ഉത്തരം പറയിക്കുമെന്ന് വ്ളാഡിമിർ സെലെൻസ്കി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. യുദ്ധം ഉക്രൈനിന്‍റെ ഹൃദയത്തിലും ആത്മാവിലും ആഴത്തിലുള്ള മുറിവുണ്ടാക്കിയതായി സെലെൻസ്കി പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ അത്യാധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ് ഉക്രൈനിലേക്ക് എത്തിയത്. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ ഉക്രൈന് കഴിയുന്നതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വിതരണം ചെയ്യുന്ന ആയുധങ്ങൾ തന്നെയാണ്.